കൊടുമൺ: മണ്ഡലകാലത്തും ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ യാത്ര ദുരിതത്തിലാണ്. രണ്ട് വർഷത്തിലേറെയായി തകർന്നു കിടക്കുന്ന റോഡ് ഉടനെ നന്നാക്കും എന്ന അധികൃതരുടെ വാക്കുകൾക്ക് വിലയില്ലാതായി. റോഡിലെ വലിയ ഗർത്തങ്ങളിൽ വീണ് യാത്രക്കാർക്ക് പരിക്കേറ്റിട്ടും ജനപ്രതിനിധികൾക്കും അധികൃതർക്കും കുലുക്കമില്ല.
ഇടത്തിട്ട കാവുംപാട്ട്, ഇടത്തിട്ട വാഴവിള എന്നിവിടങ്ങളിൽ റോഡ് ഇല്ലാതായി. വാഴവിള പാലത്തിൽ വലിയ കുഴി രൂപപ്പെട്ടതോടെ, ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. റോഡിലെ യാത്ര ഒരു കുഴിയിൽ നിന്ന് അടുത്തതിലേക്ക് എന്നതാണ് സ്ഥിതി. വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴികൾ എവിടെയാണെന്ന് യാത്രക്കാർക്ക് അറിയാൻ കഴിയില്ല. അതിനാൽ മിക്ക ദിവസവും ഇവിടെ വാഹനാപകടങ്ങളാണ്. ബൈക്കിൽ രണ്ട് പേർ ഉണ്ടെങ്കിൽ കുഴികളുടെ ഭാഗത്ത് ചെല്ലുമ്പോൾ പിന്നിലിരിക്കുന്നവർ ഇറങ്ങും. പിന്നെ കുഴികളിലൂടെ ബൈക്ക് കടത്തിക്കൊണ്ടു പോകുന്നത് സാഹസികമായാണ്.
റോഡിന്റെ ഇരുവശവും പാടമാണ്. പാടത്തിന്റെ താഴ്ചയിൽ റോഡ് കുഴിഞ്ഞിട്ടുണ്ട്. കൊടുമൺ പൊലീസ് സ്റ്റേഷൻ, മൃഗാശുപത്രി എന്നീ ഭാഗങ്ങളിലെല്ലാം റോഡ് തകർന്ന് വലിയ കുഴികളായി.
15 ലക്ഷം അനുവദിച്ചു, ഒന്നും നടന്നില്ല
അറ്റകുറ്റപ്പണികൾക്ക് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. രണ്ടാഴ്ചയായിട്ടും യാതൊരു നടപടിയുമായിട്ടില്ല.
റോഡിലെ കുഴികളിൽ പാറമടയിൽ നിന്നുള്ള മെറ്റലും പാറപ്പൊടിയും കൊണ്ടിട്ട് മൂടിയാൽ താൽക്കാലിക ആശ്വാസമായേനെയെന്ന് യാത്രക്കാർ പറയുന്നു. നിരന്തരം വാഹനങ്ങൾ അപകടത്തിൽപ്പെട്ട് ആളുകൾക്ക് പരിക്ക് പറ്റുന്നുണ്ടെങ്കിലും അധികൃതർ നടപടികൾ സ്വീകരിക്കാത്തതിൽ യാത്രക്കാർക്ക് പ്രതിഷേധവുണ്ട്.
ദിവസവും നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പ്രധാന റോഡാണിത്. മണ്ഡലകാലത്ത് കന്യാകുമാരി, നാഗർകോവിൽ, തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ ഏനാത്ത് നിന്ന് തിരിഞ്ഞ് ഏഴംകുളം വഴി ഈ റോഡിൽ കൂടിയാണ് ശബരിമലയ്ക്ക് പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |