കൊൽക്കത്ത: ലോകകപ്പ് തോൽവിക്കു ശേഷം ക്രിക്കറ്റ് ആരാധകർക്ക് മനസ് തുറന്ന് സന്തോഷിക്കാനുള്ള ഒരു അവസരമാണ് ഇന്ത്യൻ ടീം ഇന്ന് ഒരുക്കിയത്. ഐ സി സി ലോകകപ്പിന്റെ ഫൈനൽ കളിച്ച ന്യൂസിലാൻഡിനെതിരായ ടി ട്വന്റി പരമ്പര തൂത്തുവാരിക്കൊണ്ടാണ് ഇന്ത്യ തങ്ങളുടെ മേധാവിത്വം ഇന്ന് ഒരിക്കൽകൂടി അടിവരയിട്ട് ഉറപ്പിച്ചത്. ക്യാപ്ടനായി രോഹിത് ശർമ്മയും പരിശീലകനായി രാഹുൽ ദ്രാവിഡും ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ പരമ്പരയിൽ തന്നെ വിജയം നേടാനായതും ഇന്ത്യൻ ആരാധകരെ ചെറുതായൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.
എന്നാൽ ഇത്ര വലിയ വിജയം നേടിയതിനു ശേഷവും അമിത ആഹ്ലാദം പ്രകടിപ്പിക്കാതെ നിലത്ത് ഉറച്ചു നിൽക്കാനാണ് പരിശീലകൻ ദ്രാവിഡ് ശ്രമിക്കുന്നത്. മത്സരശേഷം നൽകിയ അഭിമുഖത്തിൽ ന്യൂസിലാൻഡ് ടീം ശക്തരാണെങ്കിലും ലോകകപ്പ് ഫൈനലിനു ശേഷം വെറും മൂന്ന് ദിവസം മാത്രമാണ് അവർക്ക് വിശ്രമം ലഭിച്ചത് എന്ന വസ്തുത മറക്കരുതെന്ന് ദ്രാവിഡ് ഓർമിപ്പിച്ചു.
ലോകകപ്പ് ഫൈനൽ പോലെ കടുപ്പമേറിയ ഒരു മത്സരത്തിനു ശേഷം വെറും മൂന്ന് ദിവസം മാത്രമാണ് ന്യൂസിലാൻഡിന് വിശ്രമിക്കാൻ ലഭിച്ചത്. അതിനു ശേഷം ആറ് ദിവസം കൊണ്ട് മൂന്ന് ടി ട്വന്റിയും അവർ കളിച്ചു. ഇത് അത്ര എളുപ്പമല്ല. മത്സരം ജയിച്ചുവെങ്കിലും നാം ഒരിക്കലും യാഥാർത്ഥ്യം മറക്കരുതെന്ന് ദ്രാവിഡ് പറഞ്ഞു. ഈ മത്സരങ്ങളിൽ നിന്നും ലഭിച്ച പാഠം ഉൾക്കൊണ്ട് ഇതിലും കഠിനമായ വരും മത്സരങ്ങൾക്ക് തയ്യാറടുക്കുകയാണ് വേണ്ടതെന്നും ദ്രാവിഡ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |