ലഖിംപൂർഖേരി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വം മൂന്നു ഐ.പി.എസ് ഉദ്യോഗസ്ഥരെ ഏല്പിച്ചതും മേൽനോട്ടത്തിന് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിൽ നിന്ന് റിട്ടയർ ചെയ്ത ജസ്റ്റിസ് രാകേഷ് കുമാർ ജെയിനെ നിയമിച്ചതുമാണ് സുപ്രീം കോടതിയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത. യോഗി ആദിത്യനാഥ് നയിക്കുന്ന ഉത്തർപ്രദേശ് മന്ത്രിസഭ ലഖിംപൂർഖേരി കേസ് തേച്ചുമായ്ച്ചു കളയാനും പ്രതിയായ മന്ത്രിപുത്രനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ വളരെ പ്രബലമായി നിൽക്കുന്ന ഘട്ടത്തിലാണ് സുപ്രീംകോടതി ഇടപെട്ടത്.
പൊലീസിന്റെ ഒളിച്ചുകളിയെ കോടതി നിശിതമായി വിമർശിച്ചു. അന്വേഷണം ഫലപ്രദമായിരിക്കണം, പ്രതികളെ നിശ്ചയമായും അറസ്റ്റ് ചെയ്യണമെന്നും ശാഠ്യംപിടിച്ചു. ഒടുവിൽ മനസില്ലാ മനസോടെ സർക്കാർ വഴങ്ങി. കേസന്വേഷണം ഉൗർജിതമായി. മന്ത്രിപുത്രനടക്കമുള്ളവർ അറസ്റ്റിലായി. എന്നിട്ടും കോടതിക്ക് തൃപ്തിയായില്ല. അങ്ങനെയാണ് അന്വേഷണ സംഘത്തിൽ സംസ്ഥാനത്തിനു പുറത്തുനിന്ന് മൂന്ന് ഐ.പി.എസുകാരെ കൂടി ഉൾപ്പെടുത്തിയതും പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിൽ നിന്ന് റിട്ടയർ ചെയ്ത ജഡ്ജിയെ മേൽനോട്ടച്ചുമതല ഏല്പിച്ചതും.
സമീപദിവസങ്ങളിൽ സുപ്രീം കോടതിയിൽ നിന്നുണ്ടാകുന്ന വിധിപ്രസ്താവങ്ങൾ പൊതുവേ കേന്ദ്ര സർക്കാരിനും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കും പ്രതികൂലമാകുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ലഖിംപൂർഖേരി കേസ്. നേരത്തെ കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നത് സംബന്ധിച്ചും ഒാക്സിജന്റെ ലഭ്യത സംബന്ധിച്ചുമൊക്കെ സുപ്രീം കോടതി കേന്ദ്രത്തെ നിശിതമായി വിമർശിച്ചിരുന്നു. ഒക്ടോബർ 27 ന് പെഗസസ് കേസിലാണ് കേന്ദ്രസർക്കാരിന് ഏറ്റവും വലിയ പ്രഹരമേറ്റത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണ എഴുതിയ 46 പേജുള്ള വിധിന്യായം കേന്ദ്രത്തിന് താങ്ങാനാവാത്ത അടിയായിരുന്നു. ഒരാളെ ചാരവൃത്തിയിലൂടെ നിരീക്ഷിക്കുന്നു എന്ന അറിവു പോലും അയാളുടെ അവകാശങ്ങൾ വിനിയോഗിക്കുന്ന രീതിയെ ബാധിക്കുമെന്നും അത്തരം ഘട്ടങ്ങളിൽ കോടതി ഇടപെടൽ അനിവാര്യമാണെന്നും വിധി കല്പിച്ചു. ദേശസുരക്ഷയെന്ന ഒറ്റമൂലി കൊണ്ട് ഭരണകൂടത്തിന്റെ അത്യാചാരങ്ങളെ വെള്ളപൂശാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. ആ പ്രഹരത്തിൽ നിന്ന് മുക്തി നേടുന്നതിന് മുമ്പാണ് ലഖിംപൂർ ഖേരി കേസിൽ തുടരെത്തുടരെ ആഘാതങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 24 ന് എൻ.വി. രമണ ചീഫ് ജസ്റ്റിസായി ചുമതലയേറ്റശേഷമാണ് കോടതിയുടെ നിലപാടിൽ ഇങ്ങനെയൊരു മാറ്റമുണ്ടായതെന്നും ഇതു വളരെ പ്രധാനമാണെന്നും നീതിന്യായ - രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രഭരണകൂടം ദുർബലമാകുമ്പോൾ പരമോന്നത നീതിപീഠം അമിതാധികാര പ്രവണത കാണിക്കുമെന്നത് ദേശീയ രാഷ്ട്രീയത്തിന്റെ ഒരു സവിശേഷതയാണ്. കോൺഗ്രസ് പാർട്ടിയുടെ ഭൂരിപക്ഷം കുറയുകയും താരതമ്യേന ദുർബലയെന്നു കരുതപ്പെട്ട ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്ത കാലഘട്ടത്തിലാണ് വിഖ്യാതമായ ഗോലക്നാഥ് കേസിന്റെ വിധിയുണ്ടായത്. അതുപ്രകാരം ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അവകാശം പരിമിതമാക്കപ്പെട്ടു. 1969 ൽ കോൺഗ്രസ് പിളരുകയും ഇന്ദിരാഗാന്ധിയുടെ സർക്കാർ ന്യൂനപക്ഷമാവുകയും ചെയ്ത സാഹചര്യത്തിൽ ബാങ്ക് ദേശസാത്കരണവും പ്രിവിപേഴ്സ് റദ്ദാക്കലും സുപ്രീം കോടതി അസ്ഥിരപ്പെടുത്തി. അപമാനകരമായ ആ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ദിരാഗാന്ധി പാർലമെന്റ് പിരിച്ചുവിട്ട് ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുകയും കനത്ത ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് ഭരണഘടനാ ഭേദഗതികളിലൂടെ മുൻപറഞ്ഞ നിയമ നടപടികൾ പൂർത്തീകരിച്ചു. അതും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. വിഖ്യാതമായ കേശവാനന്ദ ഭാരതി കേസിൽ ഭരണകൂടവും ജുഡിഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങി. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ട്; എന്നാൽ മൗലികഘടനയിൽ മാറ്റം വരുത്താൻ പറ്റില്ലെന്ന് ഭൂരിപക്ഷം ജഡ്ജിമാരും വിധി കല്പിച്ചു. ക്രുദ്ധയായ ഇന്ദിരാഗാന്ധി ഏറ്റവും സീനിയറായ മൂന്നു ജഡ്ജിമാരെ മറികടന്ന് എ.എൻ. റേയെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ട് പകവീട്ടി. 1975 ജൂണിൽ അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തി. സുപ്രീംകോടതി നിരുപാധിക സ്റ്റേ നൽകാൻ കൂട്ടാക്കിയുമില്ല. ഇന്ദിര അപ്പോഴും കുലുങ്ങിയില്ല. അവർ രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്തു. പിന്നാലെ പൂർവകാല പ്രാബല്യത്തോടെ ജനപ്രാതിനിദ്ധ്യ നിയമവും ഭരണഘടന തന്നെയും ഭേദഗതി ചെയ്തു. രാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ എന്നിവരുടെ തിരഞ്ഞെടുപ്പ് ഒരു കോടതിയിലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്ന് നിയമവ്യവസ്ഥകൾ തിരുത്തിയെഴുതി. അടിയന്തരാവസ്ഥക്കാലത്ത് കോടതിയുടെ അധികാരങ്ങൾ വല്ലാതെ പരിമിതപ്പെടുത്തിക്കൊണ്ട് 42-ാം ഭരണഘടനാ ഭേദഗതി പാസാക്കി. എന്നാൽ ജനതാ ഭരണകാലത്ത് നഷ്ടപ്പെട്ട അധികാരങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു. ജുഡിഷ്യറി വീണ്ടും പരമ പവിത്രമായി കണക്കാക്കപ്പെടാൻ തുടങ്ങി. 1980 ലെ ഇന്ദിരാഗാന്ധിയുടെ രണ്ടാംവരവിലും തുടർന്ന് രാജീവ് ഗാന്ധിയുടെ ഭരണകാലത്തും കോടതിയുടെ ഭാഗത്തുനിന്നുള്ള ഇടപെടൽ താരതമ്യേന നിസാരമായിരുന്നു.
വി.പി.സിംഗ് മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാർ പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മന്ത്രിസഭകളെയാണ് നയിച്ചത്. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വം ന്യായാധിപന്മാർ പരമാവധി ചൂഷണം ചെയ്തു. ഒാരോ ഘട്ടത്തിലും കോടതി അമിതാധികാര പ്രവണത പ്രകടിപ്പിച്ചു. ഭരണഘടനാവ്യവസ്ഥകൾ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ജഡ്ജിമാരെ നിയമിക്കാനുള്ള ഉത്തരവാദിത്തം കൂടി സുപ്രീംകോടതി ഏറ്റെടുത്തു. ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിയമിക്കുന്ന ലോകത്തെ ഏക രാജ്യമെന്ന അപഖ്യാതിയും ഇന്ത്യയ്ക്ക് ലഭിച്ചു.
2014 ൽ വ്യക്തമായ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി അധികാരത്തിലേറിയതോടെ സ്ഥിതി പാടേ മാറി. ഏതാണ്ട് ഇന്ദിരാഗാന്ധിയുടെ താവഴിയിലാണ് താനുമെന്ന് അദ്ദേഹം അചിരേണ തെളിയിച്ചു. ഗോപാൽ സുബ്രഹ്മണ്യത്തിന്റെ നിയമന ശുപാർശ മടക്കി അയച്ചുകൊണ്ടാണ് തുടങ്ങിയത്. പിന്നീടും ജുഡിഷ്യറിക്കു വഴങ്ങുന്ന പ്രധാനമന്ത്രിയല്ല താനെന്ന് മോദി തെളിയിച്ചു. അതോടെ സുപ്രീംകോടതിയുടെ സ്വരത്തിനും മാർദ്ദവം കൈവന്നു. പഴയപോലെ കല്ലേപിളർക്കുന്ന കല്പനകൾ ഇല്ലാതായി. ദേശീയ ജുഡിഷ്യൽ കമ്മിഷന്റെ സ്ഥാപനവും അതിന് അധികാരം നൽകുന്ന 99- ാം ഭരണഘടനാ ഭേദഗതിയും റദ്ദാക്കിയതാണ് ഒന്നാം മോദി സർക്കാരിന്റെ കാലത്ത് സുപ്രീംകോടതിയിൽ നിന്നുണ്ടായ ഏറ്റവും കടുത്ത നടപടി. കേന്ദ്ര സർക്കാർ ആ വിധി പുനഃപരിശോധിപ്പിക്കാൻ മെനക്കെട്ടില്ല. എന്നാൽ ജഡ്ജിമാരുടെ നിയമനത്തിലടക്കം കേന്ദ്ര സർക്കാരും ഭരണകക്ഷിയും വളരെ ശക്തമായ സ്വാധീനം ചെലുത്തി. അവർക്ക് അസ്വീകാര്യമായ ഒരു ശുപാർശയും അംഗീകരിക്കപ്പെട്ടില്ല. അത്തരം നിയമന ശുപാർശകൾ വർഷങ്ങളോളം കേന്ദ്ര നിയമ മന്ത്രാലയത്തിൽ കെട്ടിക്കിടന്നു. പിന്നീട് അവ തിരിച്ചയയ്ക്കപ്പെട്ടു. വീണ്ടും ശുപാർശ ചെയ്യുമ്പോൾ അവ അംഗീകരിച്ചേ തീരൂ എന്ന ശാഠ്യം സുപ്രീംകോടതിയും ഉപേക്ഷിച്ചു. കേന്ദ്ര സർക്കാരിനും ഭരണകക്ഷിക്കും അഹിതകരമായ വിധി പ്രസ്താവം നടത്തുന്ന ജഡ്ജിമാർ നോട്ടപ്പുള്ളികളായി. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന കെ.എം. ജോസഫിന്റെ സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റം മാസങ്ങളോളം വൈകിച്ചു. ഗുജറാത്ത് ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കുമ്പോൾ അമിത് ഷായ്ക്ക് ജാമ്യം നൽകാത്ത അഖിൽ ഖുറേഷി രായ്ക്ക് രാമാനം ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റപ്പെട്ടു. പിന്നീട് അദ്ദേഹത്തെ മദ്ധ്യപ്രദേശ് ചീഫ് ജസ്റ്റിസ് ആക്കാനുള്ള ശുപാർശ നിയമ മന്ത്രാലയത്തിൽ മാസങ്ങളോളം പൊടിപിടിച്ചു കിടന്നു. ഒടുവിൽ സുപ്രീം കോടതിക്ക് വഴങ്ങേണ്ടി വന്നു. അങ്ങനെ ഖുറേഷി ത്രിപുരയിലെ ചീഫ് ജസ്റ്റിസ് സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. മുത്തലാഖ് നിരോധനക്കേസിലടക്കം കേന്ദ്ര സർക്കാരിന്റെ വാദം സുപ്രീം കോടതി തൊണ്ട തൊടാതെ വിഴുങ്ങി. സർക്കാരിന് അഹിതകരമോ അസന്തുഷ്ടി ജനകമോ ആയ വിധി പ്രസ്താവങ്ങൾ നടത്താതിരിക്കാൻ ന്യായാധിപന്മാർ പ്രത്യേകം ശ്രദ്ധിച്ചു. ശബരിമല സ്ത്രീപ്രവേശനക്കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മുൻ തീരുമാനം തിരുത്തുന്നതു പോലും കാണാനിടയായി.
2019 ൽ നരേന്ദ്രമോദി കനത്ത ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ സുപ്രീം കോടതി പരമ ശാന്തമായി. അയോദ്ധ്യാ കേസിലും മറ്റും അത്ഭുതകരമായ വിധി കല്പനകളാണ് പുറത്തു വന്നത്. റഫേൽ യുദ്ധവിമാന ആരോപണങ്ങളിൽ കോടതിയുടെ സമീപനം കേന്ദ്ര സർക്കാരിന് തികച്ചും അനുകൂലമായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാർത്താസമ്മേളനം നടത്തിയ രഞ്ജൻ ഗൊഗോയ് അതേ സ്ഥാനത്തെത്തിയപ്പോൾ മിശ്രയെക്കാൾ വലിയ മോദി ഭക്തനായി മാറി. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നപോലെ കോടതിയിൽ നിന്ന് വിരമിച്ച ഉടനെ അദ്ദേഹം രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. എസ്.എ. ബോബ്ഡെ ചീഫ് ജസ്റ്റിസായി വന്നപ്പോഴും കോടതിയുടെ നിലപാടിൽ യാതൊരു മാറ്റവുമുണ്ടായില്ല. ധനഞ്ജയ് ചന്ദ്രചൂഡ്, രോഹിൻടൺ നരിമാൻ എന്നീ ജഡ്ജിമാർ മാത്രമേ ഇടയ്ക്കെങ്കിലും സർക്കാരിനെ വിമർശിക്കാൻ ധൈര്യം കാട്ടിയുള്ളൂ.
ചീഫ് ജസ്റ്റിസ് ആകും മുമ്പേ വിവാദ പുരുഷനാണ് എൻ.വി. രമണ. അദ്ദേഹത്തിനെതിരെ രേഖാമൂലം അഴിമതിയാരോപണം ഉന്നയിച്ചത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയായിരുന്നു. റെഡ്ഡിയുടെ ആരോപണങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കപ്പെട്ടില്ല. രമണയ്ക്ക് സുപ്രീം കോടതിയും കേന്ദ്ര സർക്കാരും തിടുക്കത്തിൽ ക്ളീൻ ചിറ്റ് നൽകുകയായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം മുൻഗാമികളെക്കാൾ മികച്ച സർക്കാർ സേവകനാകും എന്നാണ് കരുതപ്പെട്ടത്. എന്നാൽ സംഭവിച്ചത് മറിച്ചാണ്. സുപ്രീംകോടതി അധികാരം വീണ്ടെടുക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ രമണയ്ക്ക് സാധിച്ചു.
കേന്ദ്ര സർക്കാരും ഭരണകക്ഷിയും നിരന്തരമായി വിമർശിക്കപ്പെടുന്നു. അവരുടെ നയപരമായ പല നിലപാടുകളും ചോദ്യം ചെയ്യപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ 1973 ലെ സാഹചര്യത്തിലേക്ക് സുപ്രീം കോടതി തിരിച്ചു പോവുകയാണ്. നരേന്ദ്രമോദിയോ അമിത് ഷായോ അവരുടെ കിങ്കരന്മാരോ ഇതുവരെ ഇൗ വിഷയത്തിൽ പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. ഏതെങ്കിലും തരത്തിൽ അതൃപ്തിയുണ്ടെന്ന ലാഞ്ഛന പോലും നൽകിയിട്ടുമില്ല. പക്ഷേ ഇത്തരം വിമർശനങ്ങളോടു സഹിഷ്ണുത പുലർത്താൻ വേണ്ടത്ര ജനാധിപത്യ ബോധമോ പ്രതിപക്ഷ മര്യാദയോ ഉള്ളവരല്ല ഇവരെന്ന് പകൽപോലെ വ്യക്തമാണ്. ഉചിതമായ സമയത്ത് കഠിനമായി പ്രതികാര നിർവഹണം നടത്താൻ മടിയോ പേടിയോ ഉള്ളവരല്ല ഇപ്പോഴത്തെ കേന്ദ്ര ഭരണാധികാരികൾ.
അതേസമയം നീതിപീഠത്തിനു മേൽ ഭരണകൂടത്തിന്റെ പിടി അയഞ്ഞെന്നു കരുതാനും നിവൃത്തിയില്ല. രമണ ചീഫ് ജസ്റ്റിസായ ശേഷമാണ് അഖിൽ ഖുറേഷി തഴയപ്പെട്ടതും കേന്ദ്ര സർക്കാരിന് താത്പര്യമുള്ളവർ മാത്രം സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെട്ടതും. ഏറ്റവും ഒടുവിൽ കേന്ദ്രസർക്കാരിനെ നിരന്തരം വിമർശിച്ചു കൊണ്ടിരുന്ന മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ മേഘാലയയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ, പ്രത്യേകിച്ച് ഉത്തർപ്രദേശിലേത് ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം നിർണായകമായിരിക്കും. വ്യക്തമായ ഭൂരിപക്ഷത്തോടെ യു.പിയിൽ ബി.ജെ.പി അധികാരം നിലനിറുത്തുന്ന പക്ഷം ലഖിംപൂർഖേരി കേസിലെ സുപ്രീം കോടതിയുടെ ഇടപെടലുകൾ അപ്രസക്തമാകും. മോദിയുടെയും ബി.ജെ.പിയുടെയും പ്രാബല്യം പൂർവാധികം വർദ്ധിക്കും. അതിന്റെ അനുരണനങ്ങൾ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്കും വ്യാപിക്കാനാണ് സാദ്ധ്യത. ജനവികാരത്തിനെതിരെ വിധി കല്പിക്കാനുള്ള ആർജ്ജവമോ ചങ്കൂറ്റമോ ഉള്ള ന്യായാധിപന്മാർ അത്യപൂർവമാണ്.
അതുകൊണ്ടുതന്നെ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് ജുഡിഷ്യറിയെ സംബന്ധിച്ചും അതിനിർണായകമാണ്. അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുന്നപക്ഷം കേന്ദ്ര സർക്കാരിന്റെ ജനപിന്തുണയെക്കുറിച്ചും സംശയമുയരും. മോദി ഭരണം വരുംവർഷങ്ങളിൽ ദുർബലമാകാനും നീതിപീഠത്തിന്റെ ആക്രമണം ശക്തമാകാനുമാണ് സാദ്ധ്യത. പൗരത്വ നിയമഭേദഗതി, സവർണ സംവരണം, കാശ്മീരിന്റെ പ്രത്യേക പദവി തുടങ്ങിയ അനേകം സുപ്രധാന വിഷയങ്ങൾ സുപ്രീം കോടതിയുടെ അന്തിമ തീർപ്പിനു വേണ്ടി കാത്തുകിടക്കുന്നു.
അടുത്ത വർഷം ആഗസ്റ്റ് 26 ന് എൻ.വി. രമണ സുപ്രീംകോടതിയുടെ പടിയിറങ്ങും. അതിനുശേഷം നീതിപീഠത്തിന്റെ നിലപാട് എന്തായിരിക്കുമെന്ന കാര്യവും പ്രസക്തമാണ്. ഏതായാലും മുമ്പൊരിക്കലും ഇല്ലാത്ത രീതിയിൽ കോടതിയുടെ ഭാഗത്തുനിന്ന് വെല്ലുവിളി നേരിടുകയാണ് മോദി സർക്കാർ. അവർ അതിനെ എങ്ങനെ നേരിടും, എങ്ങനെ അതിജീവിക്കാൻ ശ്രമിക്കും എന്നൊക്കെ കാത്തിരുന്നു കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |