പാചക തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസ് ഇന്നുമുതൽ
കോഴിക്കോട്: ഭക്ഷണത്തിലെ വിഷമയം ജീവന് ഭീഷണിയായതോടെ പാചക തൊഴിലാളികൾക്ക് ബോധവത്കരണവുമായി ഭക്ഷ്യസുരക്ഷാ വിഭാഗം. വീടുകളിലെ വിവിധ പരിപാടികൾക്കായി തയ്യാറാക്കിയ ഭക്ഷണത്തിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമായതോടെയാണ് കാറ്രറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീളുന്ന ക്ലാസിന്റെ ആദ്യഘട്ടം ഇന്ന് രാവിലെ മുതൽ കാരപ്പറമ്പ് ക്ലോക്ക് ടവർ ഹോട്ടലിൽ നടക്കും. മേഖലകൾ തിരിച്ച് വിവിധ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുക. തിരുവമ്പാടി മേഖലയിൽ ഡോ.അനുവിന്റ നേതൃത്വത്തിലാണ് ഇന്നത്തെ ക്ലാസ്.
കാറ്ററിംഗ് യൂണിറ്റുകൾ തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ സീൽ ചെയ്ത പാക്കറ്റിൽ ഫ്രീസറിൽ സൂക്ഷിക്കേണ്ട ആവശ്യകത, ലൈസൻസ് എടുക്കാത്തതും പുതുക്കാത്തതുമായ യൂണിറ്റുകൾ രജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ അഞ്ച് തവണയാണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്. എന്നാൽ വിഷബാധയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയാത്തത് ഭക്ഷ്യസുരക്ഷാ വിഭാഗത്തെ കുഴക്കുകയാണ്. ഭക്ഷ്യ വിഷബാധയുണ്ടായ നരിക്കുനി, പെരുമണ്ണ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളത്തിൽ ഇ കോളി, വിബ്രിയോ കോളറ ബാക്ടീരിയ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ജല ശുദ്ധീകരണ പ്രവർത്തനം കാര്യക്ഷമമായി നടക്കുകയാണ്.
കൊവിഡ് കാലത്തെ അടച്ചിടലിനുശേഷം ഭക്ഷണം തയ്യാറാക്കുന്നതിനും വിളമ്പുന്നതിനുമായി ഉപയോഗിക്കുന്ന പാത്രങ്ങൾ ഉൾപ്പെടെ വേണ്ടത്ര ശുചിയാക്കാത്തതാവാം വിഷബാധയ്ക്ക് കാരണമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിഗമനം. ചെമ്പു പാത്രങ്ങളിൽ കൃത്യമായി ഈയം പൂശാത്തതും അലൂമിനിയം പാത്രങ്ങളിൽ ഈർപ്പം തട്ടുന്നതിലൂടെ ഉണ്ടാവുന്ന അലൂമിനിയം ഓക്‌സൈഡും പാത്രങ്ങളിലെ ഫംഗസുകളും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ.
''ഭക്ഷ്യവിഷബാധ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഭക്ഷണ വിതരണക്കാരും ഉപഭോക്താക്കളും ജാഗ്രത പാലിക്കണം. ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ബോധവത്കരണ ക്ലാസിൽ ജില്ലയിലെ മുഴുവൻ കാറ്ററിംഗ് തൊഴിലാളികളേയും പങ്കെടുപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്''-
എം.ടി ബേബിച്ചൻ , ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |