കൽപ്പറ്റ: വ്യവസായ പ്രമുഖന്റെ വസ്തുവിന് പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി നിർമിച്ചു കൊടുക്കുന്ന സംഭവത്തിൽ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ടാവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരത്തിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ലക്കിടിയിൽ ദേശീയ പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ജോലികളുടെ മറവിലാണ് വ്യവസായിക്ക് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്ന് സംരക്ഷണ ഭിത്തി നിർമിച്ചു കൊടുക്കുന്നത്. സംഭവം വിവാദമായതോടെ വിഷയത്തിൽ മന്ത്രി ഇടപ്പെടുകയായിരുന്നു.
വ്യവസായിയുടെ വസ്തു സംരക്ഷിക്കുന്നതിനു വേണ്ടി നീക്കം ചെയ്യുന്ന മണ്ണ് ഇതേ വ്യവസായിയുടെ തന്നെ മറ്റൊരു സ്ഥലം നികത്താനാണ് ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്. എന്നാൽ ഇവിടെ മണ്ണിടിച്ചിൽ കൃത്രിമമായി സൃഷ്ടിക്കുകയായിരുന്നെന്നും ആ മണ്ണ് ഇവിടെ നിന്ന് നീക്കിയതും ഈ വ്യവസായ പ്രമുഖനെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നെന്നുമാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
മൂന്ന് വർഷം മുമ്പാണ് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ആരംഭിക്കുന്നത്. 2018 മാർച്ചിൽ ഇതേ സ്ഥലത്തു നിന്ന് പട്ടാപ്പകൽ 50 ലോഡിലേറെ മണ്ണ് പൊതുമരാമത്ത് വകുപ്പിലെ ഒരു സംഘം ജീവനക്കാരുടെ ഒത്താശയോടെ ലോറിയിൽ കടത്തിയിരുന്നു. ഇത് സംബന്ധിച്ച് അന്നത്തെ അസിസ്റ്റന്റ് എൻജീനീയർ വൈത്തിരി പൊലീസിൽ നൽകിയ പരാതിയെ അടിസ്ഥാനപ്പെടുത്തി കേസും എടുത്തിരുന്നു.
ഈ കേസിലെ വിചാരണ നടക്കുമ്പോഴാണ് അരകോടിയിലേറെ രൂപ ചെലവിട്ട് ഇതേ സ്ഥലത്ത് സംരക്ഷണ ഭിത്തിയുടെ നിർമാണം പുരോഗമിക്കുന്നത്. ഇവിടെ സംരക്ഷണ ഭിത്തി നിർമിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് മൂന്ന് വർഷം മുമ്പ് ഇവിടെ നിന്ന് മണ്ണ് മാറ്രിയതെന്നാണ് കരുതുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുളള ഭൂമിയിൽ നിന്നെടുക്കുന്ന മണ്ണ് പൊതുസ്ഥലത്ത് തന്നെ സൂക്ഷിക്കണമെന്നും അത് ലേലം ചെയ്യണമെന്നുമാണ് വ്യവസ്ഥ. ആ സാഹചര്യത്തിലാണ് ഇവിടെ നിന്നും നീക്കുന്ന മണ്ണ് വ്യവസായിയുടെ സ്വകാര്യ സ്ഥലം നികത്താൻ ഉപയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |