തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതി തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുകയാണെന്ന് അനുപമ കുറ്റപ്പെടുത്തി. ഡി എൻ എ പരിശോധന നടത്തുന്നത് കാമറയിൽ ചിത്രീകരിക്കാമെന്ന ഉറപ്പ് ആരോഗ്യമന്ത്രി നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നതെന്നും വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അവർ പറഞ്ഞു.
വനിതാ ശിശുവികസന വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് സമർപ്പിക്കാനിരിക്കെയാണ് അനുപമ വീണ്ടും ആരോപണവുമായി എത്തിയത്. തങ്ങളുടെ മൊഴിയെടുത്തപ്പോൾ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ചോദിച്ചതെന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്നെ വകുപ്പ് തല അന്വേഷണത്തിൽ വിശ്വാസമില്ല. ഷിജുഖാൻ അടക്കമുള്ളവരെ സംരക്ഷിക്കാനുള്ള നീക്കം സർക്കാരിന്റെയും വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായും അവർ കുറ്റപ്പെടുത്തി.
ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസൻസുണ്ടെങ്കിൽ കോടതിക്ക് മുന്നിൽ എന്തുകൊണ്ട് കാണിക്കാൻ സാധിച്ചില്ലെന്നും അനുപമ ചോദിച്ചു. ശിശുക്ഷേമ വികസന സമിതിക്ക് ദത്ത് ലൈസൻസില്ല എന്ന വാർത്ത തെറ്റാണെന്നാണ് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി പറഞ്ഞത്. അടുത്ത വർഷം ഡിസംബർ വരെ ദത്ത് നൽകാനുള്ള ലൈസൻസ് ശിശുക്ഷേമ സമിതിക്കുണ്ട്. അനുപമയാണ് ആ കുഞ്ഞിന്റെ അമ്മയെങ്കിൽ കുഞ്ഞിനെ എത്രയും വേഗം അവർക്ക് തന്നെ കിട്ടട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |