കൊല്ലം: സാധാരണക്കാരെയും കച്ചവടക്കാരെയും ഒരേപോലെ ദുരിതത്തിലാക്കി പച്ചക്കറി, പലവ്യഞ്ജനങ്ങളുടെ വില കുതിക്കുന്നു. കഴിഞ്ഞ മാസം അവസാനവാരം കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നലത്തെ മൊത്തവിതരണ വില 104 രൂപ! മുരിങ്ങയ്ക്കയുടെ വില 30 ൽ നിന്ന് 160 ആയി. ചില്ലറ വില്പനശാലകളിലെത്തുമ്പോൾ 5- 15 രൂപ വരെ കൂടും. പച്ചമുളക്, കത്തിരിക്ക, പടവലം, കാബേജ് എന്നിവയുടെ വിലയും കുതിക്കുകയാണ്. മണ്ഡലകാലം ആരംഭിച്ചതും ക്രിസ്മസ്, പുതുവത്സര ദിവസങ്ങൾ അടുത്തതും കാരണം വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. മഴയെത്തുടർന്ന് വ്യാപകമായി അന്യസംസ്ഥാനങ്ങളിൽ കൃഷിനാശമുണ്ടായതിനാൽ വരുംദിവസങ്ങളിൽ ചില ഇനങ്ങൾക്ക് ക്ഷാമമുണ്ടാകാനും സാദ്ധ്യതയുണ്ട്.
30 കിലോ തക്കാളി ഉൾക്കൊള്ളുന്ന പെട്ടി ചെറുകിട കച്ചവടക്കാരിലേക്ക് എത്തുമ്പോഴേക്കും 6 മുതൽ 10 കിലോ വരെ അഴുകിയിട്ടുണ്ടാവും, അല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാവും. മുമ്പും ഇങ്ങനെ സംഭവിക്കുമായിരുന്നുവെങ്കിലും നഷ്ടം 2 മുതൽ 4 കിലോ വരെ മാത്രമായിരുന്നു. തുടർച്ചയായ മഴയാണ് നിലവിലെ വില്ലൻ. മുടക്കുമുതൽ മാത്രം തിരികെ ലഭിക്കുന്ന തരത്തിൽ ചെറുകിട കച്ചവടക്കാർ വില്പന നടത്തിയാലും വില ഉയർന്നു നിൽക്കുന്ന അവസ്ഥയാണ്.
# ഇന്നത്തെ പച്ചക്കറി വില കിലോയ്ക്ക്
(മൊത്തവ്യാപാരം- കൊല്ലം കമ്പോളം)
തക്കാളി: ₹ 87 (കേടുപാടുകൾ കണക്കാക്കുമ്പോൾ ₹ 105)
പച്ചമുളക്: ₹ 55 (കേടുപാടുകൾ കണക്കാക്കുമ്പോൾ ₹75)
കത്തിരിക്ക: ₹ 65
വെണ്ട: ₹ 40
കാബേജ്: ₹ 45
കാരറ്റ്: ₹ 60
ബീൻസ്: ₹ 70
സവാള: ₹ 35
കിഴങ്ങ് : ₹ 33
ഇഞ്ചി: ₹ 40
പടവലം: ₹ 65
കറിവേപ്പില: ₹ 45
.........................................................
# വില കൂടാൻ കാരണം
ഒക്ടോബർ പകുതിമുതൽ ഇന്ധനവിലയിലുണ്ടായ കുതിപ്പ്
അന്യസംസ്ഥാനങ്ങളിലുണ്ടായ വ്യാപക മഴക്കെടുതി
സംസ്ഥാനം പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്നാടിനെ
തമിഴ്നാട്ടിൽ കനത്ത മഴയും വെള്ളപ്പൊക്കവും
തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് നിലച്ചിട്ട് ഒരാഴ്ച
30 കിലോയുള്ള തക്കാളിപ്പെട്ടിക്ക് ഒറ്റദിവസം കൊണ്ട് 800 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. വ്യാപക കൃഷിനാശം കാരണം അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിവരവ് കുറഞ്ഞിട്ടുണ്ട്. ഇത് വിപണിയിൽ ക്ഷാമമുണ്ടാകാൻ കാരണമായേക്കും. കിഴങ്ങ് വർഗ്ഗമൊഴികെയുള്ളവയുടെ വില ഇനിയും ഉയരാനാണ് സാദ്ധ്യത
നസീം, പച്ചക്കറി മൊത്തവിതരണക്കാരൻ, എസ്.എം.പി റോഡ്, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |