ചിറ്റൂർ: പറമ്പിക്കുളം ആളിയാർ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം ആളിയാർ ഡാം വീണ്ടും തുറന്നതിനാൽ മൂലത്തറയിൽ കൂടുതൽ വെള്ളം എത്തി. തുടർന്ന് മൂലത്തറ റഗുലേറ്ററിലെ ഷട്ടറുകളും തുറക്കുകയായിരുന്നു. തുടർന്നുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ കുന്നങ്കാട്ടു പതി, നറണി തുടങ്ങി ചിറ്റൂർ പുഴയിലെ നിലംപതി പാലങ്ങൾ കവിഞ്ഞൊഴുകി. ആളിയാർ ഡാമിലെ ജലനിരപ്പ് 1049 അടിയിൽ കൂടുതലായതോടെ 23ന് ഉച്ചക്ക് തന്നെ സെക്കൻഡിൽ 1423 അടി വെള്ളം മൂലത്തറയ്ക്ക് തുറന്നു വിട്ടിരുന്നു. മഴ കനത്തതോടെ രാത്രി ഒമ്പതിന് 4025 അടിയാക്കി. പാലാറിൽ നിന്നും പ്രളയജലം ഒഴുകി എത്തുന്നതോടെ മൂലത്തറയിലെത്തുന്ന വെള്ളത്തിന്റെ അളവ് 6000 മുതൽ 7000 ഘനയടിവരെ ആകാമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. നിലവിൽ മൂലത്തറ റെഗുലേറ്ററിലെ റേഡിയൽ ഷട്ടറുകളിൽ രണ്ടെണ്ണം 70 സെന്റിമീറ്റർ തുറന്നു വച്ചിട്ടുണ്ട്. അതുകൊണ്ട് ആളിയാറിൽ നിന്നും കൂടുതൽ വെള്ളം എത്തിയാലും അത് പുഴയിലേക്ക് തന്നെ ഒഴുകും. തമിഴ്നാട്ടിൽ മഴ തുടരുന്ന സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും പുഴയിൽ വെള്ളം കൂടാൻ സാദ്ധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |