മുംബയ്: ശക്തിമിൽ പീഡനക്കേസുകളിലെ മൂന്നു പ്രതികളെ മരണംവരെ തൂക്കിലേറ്റാനുള്ള മുംബയ് വിചാരണക്കോടതിയുടെ ശിക്ഷാവിധി റദ്ദാക്കി ബോംബെ ഹൈക്കോടതി. മൂവരുടെയും ശിക്ഷ ജീവപര്യന്തമായി കുറച്ചു.
പ്രതികൾ ശേഷിക്കുന്ന കാലം ജയിലിൽ കഴിയേണ്ടിവരും. ഇവർക്ക് പരോളോ, ശിക്ഷാഇളവോ ലഭിക്കുകയില്ലെന്നും സമൂഹവുമായി ഇടപഴകാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
'ശക്തി മിൽ കൂട്ടമാനഭംഗക്കേസ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചതാണ്. ബലാത്സംഗത്തിന് ഇരയായയാൾ ശാരീരികമായി മാത്രമല്ല മാനസികമായും കഷ്ടപ്പെടുന്നു. അത് മനുഷ്യാവകാശ ലംഘനമാണ്. പക്ഷേ, പൊതുജനാഭിപ്രായവും പ്രതിഷേധവും കണക്കിലെടുത്താകരുത് കോടതി വിധി. വധശിക്ഷയെന്നാൽ അപൂർവമായ ഒന്നാണെന്നും അതൊരിക്കലും ജനരോഷത്തിന്റെ അടിസ്ഥാനത്തിലാകരുതെന്നും' കോടതി പറഞ്ഞു.
പ്രതികളായ വിജയ് മോഹൻ ജാദവ്, മുഹമ്മദ് കാസിം ഷേഖ് ബംഗാളി, മുഹമ്മദ് സലീം അൻസാരി എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയത്. വിചാരണ കോടതിയുടെ വിധിക്കെതിരൈ പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് സാധ്ന എസ്. ജാദവ്, ജസ്റ്റിസ് പൃഥ്വിരാജ് കെ. ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വധശിക്ഷ റദ്ദാക്കിയത്.
2013 ആഗസ്റ്റിലാണ് മുംബെയിലെ പ്രവർത്തരഹിതമായ ശക്തിമിൽസ് പരിസരത്ത് ഫോട്ടോഷൂട്ടിനെത്തിയ ഫോട്ടോ ജേർണലിസ്റ്റായ 22കാരിയെ പ്രതികൾ സംഘം ചേർന്ന് പീഡിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകനെ കെട്ടിയിട്ട ശേഷമായിരുന്നു ക്രൂരമായ ലൈംഗിക പീഡനം. പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ചുപേരായിരുന്നു കേസിലെ പ്രതികൾ.
ഇതിനുപിന്നാലെ 19 കാരിയായ ഒരു ടെലഫോൺ ഓപ്പറേറ്ററും ശക്തിമിൽസ് പരിസരത്തുവച്ച് തന്നെയും പീഡിപ്പിച്ചുവെന്ന് പരാതി നൽകി. നേരത്തെ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നുപ്രതികളും ഈ കേസിലും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. തുടർന്ന് 2014 മാർച്ചിൽ രണ്ട് കേസുകളിലും മിനിട്ടുകളുടെ വ്യത്യാസത്തിൽ കോടതി ശിക്ഷ പ്രഖ്യാപിച്ചു. രണ്ട് കേസുകളിലും ഉൾപ്പെട്ട മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ചു. ഒന്നിലധികം പീഡന കേസുകളിൽ പ്രതികളാകുന്നവരെ ജീവിതകാലം മുഴുവൻ കഠിനതടവിനോ തൂക്കിലേറ്റാനോ വിധിക്കാമെന്ന നിയമഭേദഗതി അനുസരിച്ചായിരുന്നു ഈ വിധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |