കോഴിക്കോട്: നഗരത്തിൽ സിക വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ചേവായൂർ സ്വദേശി 29 കാരിക്കാണ് രോഗബാധ.
യുവതി 15 നു കോഴിക്കോട്ടെത്തിയതാണ്. 17ന് പനിയും വയറുവേദനയുമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ രോഗം സംശയിച്ച് സാമ്പിൾ ആലപ്പുഴ, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശോധനയ്ക്ക് അയച്ചതായിരുന്നു. രണ്ടിടത്തെയും ഫലം പോസിറ്റീവായി.
യുവതിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ ഡോ. ഉമ്മർ ഫാറൂഖ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്ത ഇവർ വീട്ടിൽ വിശ്രമിക്കുകയാണ്. യുവതി താമസിക്കുന്ന വീടിന് ചുറ്റുമുള്ള 400 പേരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായും ഡി.എം.ഒ പറഞ്ഞു. സംസ്ഥാനത്ത് നേരത്തേ സിക വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്.
വൈറസിന്റെ വഴി
ഈഡിസ് ഈജിപ്തി കൊതുകുകളാണ് സിക വൈറസ് പരത്തുന്നത്. പുലർകാലത്തും വൈകുന്നേരവുമാണ് ഇതിന്റെ ആക്രമണം. ഇതേ കൊതുക് തന്നെയാണ് ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവയും പടർത്തുന്നത്. സിക വൈറസ് ബാധിച്ച ഗർഭിണിയിൽ നിന്ന് കുഞ്ഞിലേക്കും രോഗം പടരാം.
രോഗലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ കടന്നാൽ ലക്ഷണങ്ങൾ പുറത്തുവരാൻ 3 മുതൽ 14 ദിവസം വരെയടുക്കും. പനി, ശരീരത്തിൽ ചുവന്ന പാടുകളും തടിപ്പും, കണ്ണുകളിൽ അസ്വാഭാവിക ചുവപ്പ്, പേശികൾക്കും സന്ധികൾക്കും അസഹ്യ വേദന, ദേഹാസ്വാസ്ഥ്യം, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ
എങ്ങനെ പ്രതിരോധിക്കാം
മരുന്നോ പ്രതിരോധമരുന്നോ ഇല്ല. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലത്തെ ഗർഭിണികൾ ലാബ് പരിശോധനയ്ക്ക് വിധേയമാവുകയും മാറി താമസിക്കുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |