കോട്ടയം: വീട്ടിലേക്ക് ആവശ്യത്തിനുള്ള പാലിന് വേണ്ടിയാണ് രശ്മി മാത്യു നാടൻ പശുവളർത്തൽ ആരംഭിച്ചത്. നാടൻ പാലിന് ഡിമാൻഡ് കൂടിയപ്പോൾ താമസിയാതെ അതൊരു ഫാമായിമാറി. പിന്നീട് പശുപരിപാലനത്തിന് രാജ്യത്തെ മികച്ച രണ്ടാമത്തെ ക്ഷീരകർഷകയ്ക്കുള്ള മൂന്ന് ലക്ഷം രൂപയുടെ ഗോപാൽ രത്ന അവാർഡാണ് രശ്മിയെ തേടിയെത്തിയത്. അപൂർവമായ നാടൻ കന്നുകാലി ഇനങ്ങളെ സംരക്ഷിക്കുന്നത് ഊർജ്ജമായി കരുതുകയാണ് രശ്‌മി.
ഇരുപത് വർഷത്തോളം വിയന്നയിൽ യു.എൻ ഓഫീസിൽ ഐ.ടി ടീം മാനേജരായിരുന്ന സണ്ണിയും കുടുംബവും എട്ട് വർഷം മുമ്പാണ് കുര്യനാട് ഇടത്തനാട്ടിൽ എത്തിയത്. വിഷരഹിത പച്ചക്കറി കൃഷിയും പിന്നാലെ ചെറുവള്ളിക്കുള്ളനെന്ന നാടൻ പശുവളർത്തലും ആരംഭിച്ചു. വൈകാതെ കാസർകോട്, വെച്ചൂർ, സ്വർണകപില, സുനന്ദിനി, ഉത്തരേന്ത്യൻ ഇനങ്ങളായ ഗിർ, രാഖി, താർപാർക്കർ, സഹിവാൾ ഇനങ്ങളും വാങ്ങിയതോടെ പാൽ വിൽക്കാൻ തുടങ്ങി. ഇന്ന് പതിനേഴ് ഇനങ്ങളിലായി നാല്പതോളം നാടൻ പശുക്കളും 18 സങ്കരയിനം പശുക്കളും ഫാമിലുണ്ട്.
നാടൻ പശുക്കളിൽ നിന്ന് പ്രതിദിനം 25 മുതൽ 30 ലിറ്റർ വരെ പാൽ ലഭിക്കും.
രാവിലെ നാലു മണിമുതൽ രശ്മിയും കുടുംബവും പശുക്കൾക്കൊപ്പമാണ്. നാടൻ പശുക്കളുടെ പാൽ വീടുകളിൽ മാത്രമാണ് കൊടുക്കുന്നത്. സങ്കര ഇനങ്ങളുടെ പാൽ ക്ഷീരസംഘത്തിലും. ആട്, കോഴി, പ്രാവ്, കിവി, ഗിനിക്കോഴി, കാട, തേനീച്ച എന്നിവ കൂടാതെ വിവിധയിനം നായ്ക്കളെയും വളർത്തുന്നുണ്ട്.
അഞ്ച് ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം ജയ്പ്പൂർ സ്വദേശി സുരന്ദ്ര അവാനയ്ക്കാണ്. ഗുജറാത്തിലെ ആനന്ദിൽ നാഷണൽ ഡെയറി ഡെവലപ്‌മെന്റ് ബോർഡ് സംഘടിപ്പിച്ച ചടങ്ങിൽ രശ്മി പുരസ്‌കാരം ഏറ്റുവാങ്ങി. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മക്കൾ: സിനി, സിസി, അനീന, റിസ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |