ദുബായ് : വാക്സിൻ പോലും ഫലിക്കില്ലെന്ന് പ്രചരണമുള്ള കൊവിഡ് വകഭേദമായ ഒമൈക്രോൺ ആഫ്രിക്കൻ രാജ്യങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും കണ്ടെത്തിയതിന് പിന്നാലെ യാത്രാ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. മുൻകരുതൽ നടപടികളെന്നവണ്ണം ആദ്യ ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയടക്കം ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്തും നിന്നും ഗൾഫിലെത്തി ജോലി നോക്കുന്ന പ്രവാസികളാണ് ഈ വിലക്കിൽ കൂടുതൽ വലയുന്നത്.
കൊവിഡ് കാലത്ത് ജോലി നഷ്ടമായി നാട്ടിൽ തിരിച്ചെത്തിയ പതിനായിരങ്ങളാണ് പൂർവ സ്ഥിതിയിലേക്കു മടങ്ങുന്ന ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ച് പോകാൻ ഒരുങ്ങുന്നത്. പുതിയ നിയന്ത്രണങ്ങൾ ഇവർക്ക് തിരിച്ചടിയാവുകയാണ്.
ഇപ്പോഴത്തെ കൊവിഡ് വകഭേദത്തിന് കൂടുതൽ പ്രഹരശേഷിയുണ്ടെന്ന മുന്നറിപ്പ് രാജ്യങ്ങളെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പ്രേരിപ്പിക്കുന്നുണ്ട്. ചെറിയ അളവിൽ പോലും കേസുകൾ റിപ്പോർട്ട് ചെയ്താൽ ആ രാജ്യത്ത് നിന്നും യാത്രാ വിലക്ക് ഏർപ്പെടുത്തുകയാണ് മറ്റു രാജ്യങ്ങളുടെ ആദ്യ നടപടി. ദക്ഷിണാഫ്രിക്കയിൽ നിന്നും കഴിഞ്ഞ ദിവസം ബംഗളൂരുവിലെത്തിയ രണ്ടുപേർ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇവർ ഇപ്പോൾ ക്വാറന്റൈനിലാണുള്ളത്. പുതിയ യാത്രാ നിയന്ത്രണങ്ങൾ എപ്പോൾ വേണമെങ്കിലും നടപ്പിലാക്കാം എന്നതിനാൽ പ്രവാസികൾ വലിയ ആശങ്കയിലാണുള്ളത്.
ഒമൈക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക, നമീബിയ, ബോറ്റ്സ്വാനിയ, സിംബാബ്വേ, മൊസാംബിക്, ലെസോതോ, എസ്വാതിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ, ഒമാൻ, സൌദി അറേബ്യ, ബഹ്‌റൈൻ എന്നീരാജ്യങ്ങളാണ് വിലക്ക് ഏർപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽ കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളിൽ സന്ദർശനം നടത്തിയവർക്കും വിലക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |