തിരുവനന്തപുരം: കൊവിഡ് കെട്ടടങ്ങിയെന്ന് ആശ്വസിച്ചിരിക്കെ ഒമൈക്രോൺ എന്ന പേരിൽ വീണ്ടും ആശങ്ക പടർത്തുന്ന വകഭേദത്തിന്റെ സ്വഭാവം തിരിച്ചറിയാൻ രണ്ടാഴ്ച സമയം വേണമെന്നും ഇക്കാലയളവ് നിർണായകമാണെന്നും ആരോഗ്യവിദഗ്ദ്ധർ പറയുന്നു. പകർച്ചാ രീതി, വാക്സിനെടുത്തവരിലുള്ള പ്രതിരോധം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അപകടകാരിയാണോ അല്ലയോ എന്നത് സംബന്ധിച്ച് നിഗമത്തിലെത്താനാവൂ. ഇതിനുള്ളിൽ സംസ്ഥാനത്ത് ഒമൈക്രോൺ കേസ് റിപ്പോർട്ട് ചെയ്യാനുള്ള സാദ്ധ്യതയുമുണ്ട്. എന്ത് നടപടി സ്വീകരിക്കണമെന്നതിൽ കേന്ദ്ര നിർദ്ദേശം കാത്തിരിക്കുകയാണ് സംസ്ഥാനം. കേന്ദ്രം പുറത്തിറക്കുന്ന മാനദണ്ഡപ്രകാരം പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനാണ് തീരുമാനം.
ഡെൽറ്റ വകഭേദം ആറുപേരിൽവരെ പടരുമെങ്കിൽ ഇതിന് അതിൽ നിന്ന് രണ്ടിരട്ടി പകർച്ചാ ശേഷിയുണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്നത്. മാസ്കും സാമൂഹ്യഅകലവും കർശനമാക്കി രണ്ടാഴ്ച കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. കൊവിഡ് വിദഗ്ദ്ധസമിതി ഇന്ന് യോഗം ചേർന്ന് മുൻകരുതലുകളെ പറ്റിയും നിലവിലെ സംസ്ഥാന സാഹചര്യത്തെ പറ്റിയുമുള്ള റിപ്പോർട്ട് സർക്കാരിന് നൽകും. ഒമൈക്രോണിലൂടെ മൂന്നാം തരംഗ ഭീഷണിയാണ് വീണ്ടും ഉയരുന്നത്. കൊവിഡ് വന്നുപോയതിലൂടെയും വാക്സിനേഷനിലൂടെയും സമൂഹം പ്രതിരോധം ആർജ്ജിച്ചതിനാൽ ഇനിയൊരു വകഭേദം ഉണ്ടാകില്ലെന്നായിരുന്നു ആരോഗ്യവിദഗ്ദ്ധർ കരുതിയിരുന്നത്. പുതിയ വകഭേദത്തെ അതിജീവിച്ചാൽ മാത്രമേ മൂന്നാം തരംഗം ഒഴിവായെന്ന് പറയാനാകൂ.
''ഒമൈക്രോണിനെ കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ ലഭ്യമാകുന്നതു വരെ ജാഗ്രത തുടരണം. വൈറസിന്റെ ജനിതക പഠനം വേഗത്തിലാക്കിയാൽ പുതിയ വകഭേദത്തെ ഫലപ്രദമായി ചെറുക്കാം.
- ഡോ.പദ്മനാഭഷേണായി,
ആരോഗ്യവിദഗ്ദ്ധൻ
ഒമൈക്രോൺ വകഭേദം: കൊവിഡിൽ വീണ്ടും കടുപ്പിച്ച് കർണാടക
കാസർകോട് : വിദേശരാജ്യങ്ങളിൽ കൊവിഡിന്റെ ഒമൈക്രോൺ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തിനകത്തും അതിർത്തികളിലും പരിശോധനകൾ കടുപ്പിക്കുകയാണ് കർണാടക.കൊവിഡ് ഭീതി പൂർണമായും ഒഴിഞ്ഞിട്ടില്ലാത്ത കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ അതിർത്തികളിൽ കർശന പരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തി പങ്കിടുന്ന ജില്ലകളിലും ദേശീയപാതകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. കാസർകോട് അതിർത്തിയിലെ തലപ്പാടിയിലും പെർളയിലും പാണത്തൂരിലുമുള്ള ചെക്ക്പോസ്റ്റുകളിൽ പരിശോധനയ്ക്ക് ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് മംഗളൂരു ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരെയും പരിശോധിക്കും. കൊവിഡ് കണ്ടെത്തിയാൽ ആശുപത്രിയിലേക്ക് മാറ്റും.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാംസ്കാരിക പരിപാടികളും കലാമേളയും നിറുത്തിവച്ചു. മെഡിക്കൽ , നഴ്സിംഗ് കോളേജുകളിൽ പരിശോധന കർശനമാക്കും. പരിശോധനയിൽ കൂടുതൽ വലയുന്നത് മലയാളികളാണ്.
ആർ.ടി.പി.സി.ആർ നെഗറ്റീവ് നിർബന്ധം
അതിർത്തി കടക്കാൻ വീണ്ടും ആർ. ടി .പി .സി .ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ് കർണ്ണാടകം. കേരളത്തിൽ നിന്ന് രണ്ടാഴ്ച മുമ്പുവരെ കർണാടകയിൽ എത്തിയ പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികളെ വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കും. . ഹോസ്റ്റലിൽ തിരിച്ചെത്തുന്ന വിദ്യാർത്ഥികളെ പരിശോധന നടത്തി ഏഴു ദിവസം കഴിഞ്ഞ് വീണ്ടും പരിശോധിക്കും.
ഒമൈക്രോൺ : ഇന്ത്യയിൽ കർശന പരിശോധന, നിരീക്ഷണം
ന്യൂഡൽഹി:കൊവിഡ് വൈറസ് വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ സ്ഥരീകരിച്ചതിനെത്തുടർന്ന് ഇന്ത്യയിൽ കർശന പരിശോധനയ്ക്കും നിരീക്ഷണത്തിനും കേന്ദ്രസർക്കാർ നടപടി തുടങ്ങി.
നിർദ്ദേശങ്ങൾ ഇങ്ങനെ
1. ഒമൈക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവരെ വിമാനം ഇറങ്ങിയ ഉടൻ പരിശോധിക്കാൻ സംവിധാനം വേണം.
2.വിദേശത്തുനിന്നുള്ള യാത്രക്കാരുടെ വിവരങ്ങൾ സംസ്ഥാനങ്ങൾ അവലോകനം ചെയ്യണം.
3. ജനിതക വ്യതിയാനം വന്ന വൈറസിനെ കണ്ടെത്താൻ പരിശോധന ശക്തമാക്കണം.
4. കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലും ഹോട്ട് സ്പോട്ടുകളിലും ശക്തമായ നിരീക്ഷണം തുടരണം.
5.പോസിറ്റീവ് കേസുകൾ ജീനോം സ്വീക്വൻസിങ്ങിനായി ലാബുകളിലേക്ക് അയക്കണം.
6. പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകണം.
7.ടെസ്റ്റ് പൊസിറ്റിവിറ്റി അഞ്ച് ശതമാനത്തിൽ താഴെ നിർത്താൻ ശ്രമിക്കണം. ആർ.ടി.പി.സി.ആർ പരിശോധന കൂട്ടണം.
8. ചികിത്സ ഉറപ്പാക്കാൻ പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരെ നിയോഗിക്കണം
9.മരുന്ന് വിതരണം, സംഭരണം എന്നിവ ഉറപ്പാക്കണം. കേന്ദ്രത്തിന്റെ ഇ.സി.ആർ.പി (1) ( 2 ) പദ്ധതിയിലെ ധനസഹായം പ്രയോജനപ്പെടുത്തണം.
10.ഊഹാപോഹങ്ങൾ തടയാൻ യാഥാർത്ഥ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |