ബ്രസൽസ്: അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ. രക്തച്ചൊരിച്ചിലിലൂടെയും ബലപ്രയോഗത്തിലൂടെയും അധികാരം കൈയ്യേറിയ താലിബാൻ ഭരണകൂടത്തെ പിന്തുണയ്‌ക്കേണ്ടെന്നത് കൂട്ടായ തീരുമാനമാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വാൻഡെർ ലെയ്ൻ പറഞ്ഞു. അതേ സമയം യുദ്ധത്തിൽ തകർന്നടിഞ്ഞ രാജ്യത്തെ ജനതയെ സംരക്ഷിക്കേണ്ട ബാദ്ധ്യത ലോകരാജ്യങ്ങൾക്കുണ്ടെന്നും ലെയ്ൻ കൂട്ടിച്ചേർത്തു.
സാമ്പത്തികവും സാമൂഹികവുമായ തകർച്ചയിൽ നിന്നും അവരെ കരകയറ്റേണ്ടതുണ്ട്. അതിനാലാണ് 1 ബില്യൻ യൂറോയുടെ സാമ്പത്തിക സഹായം യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചതെന്നും ഇതിൽ 300 മില്യൻ യൂറോ മാനുഷിക സഹായങ്ങൾക്കാകും വിനിയോഗിക്കുകയെന്നും ലെയ്ൻ അഭിപ്രായപ്പെട്ടു.
യുഎസ്, ജപ്പാൻ, ഫ്രാൻസ്, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങൾ താലിബാൻ സർക്കാരിനെ അംഗീകരിക്കരുതെന്ന നിലപാടെടുക്കുമ്പോൾ താലിബാനെ അന്താരാഷ്ട്ര സമൂഹം ഒറ്റപ്പെടുത്തരുതെന്നാണ് പാകിസ്ഥാന്റേയും ചൈനയുടേയും നിലപാട്. എന്നാൽ താലിബാൻ ഭരണകൂടവുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിക്കാൻ മിക്ക ലോകരാജ്യങ്ങളും വിമുഖത കാട്ടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |