ഒരു നദി അതിന്റെ പ്രയാണമദ്ധ്യേ രണ്ടായിപിരിഞ്ഞ് കിഴക്ക് ബംഗാൾ ഉൾക്കടലിലും പടിഞ്ഞാറ് അറബിക്കടലിലും നിപതിക്കുന്നുവെന്ന വൈരുദ്ധ്യം പെരിയാറിനുണ്ട്. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിക്കൽ, രാമനാഥപുരം, ശിവഗംഗ എന്നീ അഞ്ച് ജില്ലകളും പടിഞ്ഞാറ് കേരളത്തിലെ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളും ഉൾപ്പെടുന്നതാണ് മുല്ലപ്പെരിയാറിന്റെ ഭൂപടം.
ഉത്ഭവസ്ഥാനത്തു നിന്ന് 35 കിലോമീറ്റർ താഴ്വരയിൽ കൂറ്റൻ മതിലുകെട്ടി തടഞ്ഞ് ഗതിതിരിച്ചുവിട്ട പെരിയാർ ജലം തമിഴ്നാടിന് ജീവജലമാണ്. അവർക്ക് ഇൗ വെള്ളത്തിന്റെ വിലയറിയാം.
125 വർഷം പിന്നിട്ട അണക്കെട്ട് ഇനിയും 874 വർഷംകൂടി അതിജീവിക്കുമെന്ന് ആരും പറയുന്നില്ല. ഉള്ളുപൊള്ളയായ പഴയ സുർക്കി ഡാം അതേപടി നിലനിറുത്തി പിൻഭാഗത്ത് 10 അടി വീതിയിൽ നിർമ്മിച്ച കോൺക്രീറ്റ് ഭിത്തിയും പഴയ അണക്കെട്ടും പുതിയ ഭിത്തിയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള മുകൾത്തട്ടിലെ തൊപ്പിയും പാരപ്പറ്റിൽ നിന്ന് ഉള്ളിലേക്ക് അസ്ഥിവാരംവരെ തുരന്ന് സ്റ്റീൽ കമ്പിയും സിമന്റും ഉപയോഗിച്ച് കുത്തിനാട്ടിയ 96 കേബിൾ ആങ്കറിംഗും കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ടിനെ എക്കാലവും നിലനിറുത്താൻ പര്യാപ്തമല്ലെന്നാണ് കേരളത്തിന്റെ വാദം .
അതിതീവ്ര ഭൂകമ്പ സാദ്ധ്യതയുള്ള ഭ്രംശമേഖലയിലാണ് അണക്കെട്ട് എന്നതും പ്രസക്തമാണ്. റൂർക്കി, ന്യൂഡൽഹി ഐ.ഐ.ടി കളിലെ വിദഗ്ദ്ധരും ഡാം സുരക്ഷയുമായി ബന്ധപ്പെട്ട ഗവേഷകരും പറയുന്നത് അണക്കെട്ടിന് സുരക്ഷാഭീഷണിയുണ്ട് എന്നുതന്നെയാണ്. എം.കെ. പരമേശ്വരൻ നായർ അടക്കമുള്ള സാങ്കേതിക വിദഗ്ദ്ധർ പറയുന്നത്, പ്രധാന അണക്കെട്ടിലെ പരസ്പര പൂരകമല്ലാത്ത നാല് നിർമ്മിതികൾക്ക് ഗുരുത്വാകർഷണ ബലത്തിന്റെ കാര്യത്തിൽ ഏകശിലാരൂപമായി പ്രവർത്തിക്കാൻ സാധിക്കില്ലെന്നാണ്. അണക്കെട്ടിന്റെ ബലക്ഷയം തമിഴ്നാടിന്റെ കൂടി പ്രശ്നമാണ്. ജീവന് ഭീഷണിയില്ലെങ്കിലും ജീവജലമാണ് അവരുടെ പ്രശ്നം. കേരളത്തിലെ 40 ലക്ഷം ജനങ്ങളുടെ സുരക്ഷയെ കരുതി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് താഴെയായി നിജപ്പെടുത്തുകയോ പുതിയ അണക്കെട്ട് നിർമ്മിക്കുകയോ ചെയ്യുക മാത്രമാണ് അതിന് പരിഹാരം. രണ്ടായാലും തമിഴ്നാടിന് വെള്ളം കിട്ടും. മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച കാലഘട്ടത്തെ അപേക്ഷിച്ച് ജലലഭ്യതയുടെയും മാനേജ്മെന്റിന്റേയും കാര്യത്തിൽ തമിഴ്നാട് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കുന്ന കാലത്ത് വെറും മൂന്ന് അണക്കെട്ടുകൾ മാത്രമുണ്ടായിരുന്ന തമിഴ്നാട്ടിൽ ഇപ്പോഴുള്ളത് ചെറുതും വലുതുമായ 84 അണക്കെട്ടുകളാണ്. മധുര റീജിയണിൽ മാത്രം 1903 മുതൽ 2004 വരെ 27 പുതിയ അണക്കെട്ടുകൾ നിർമ്മിച്ചു. ഇതൊക്കെ സൂചിപ്പിക്കുന്നത് ഒരുനൂറ്റാണ്ട് മുമ്പത്തേതിനേക്കാൾ ജലസമ്പത്തിന്റെ കാര്യത്തിൽ അവർ ഏറെ മുന്നേറിയെന്നാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിനും മഴവെള്ളം ഭൂമിക്കടിയിൽ സംഭരിക്കുന്നതിനുമുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുമുണ്ട്. ഓരോ വർഷം കഴിയുന്തോറും മഴയുടെ അളവും കൂടിവരികയാണ്.
ബേബിഡാമും സ്പിൽവേയും
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അനുബന്ധ നിർമ്മിതികളാണ് ബേബിഡാമും സ്പിൽവേയും. പ്രധാന അണക്കെട്ടിന്റെ 295 അടി അകലെ തെക്കുവശത്താണ് ബേബിഡാം. മുല്ലപ്പെരിയാർ തടാകത്തിൽ 115 അടിക്ക് മുകളിൽ ജലനിരപ്പ് ഉയരുമ്പോഴാണ് ബേബിഡാമിന്റെ അടിത്തട്ടിൽ ജലം എത്തുന്നത്. പ്രധാന അണക്കെട്ടിന്റെ വടക്കുവശത്ത് 200 മീറ്റർ അകലെയാണ് സ്പിൽവേ. ഇതിലുള്ള 13 ഷട്ടറുകളിലൂടെയാണ് പെരിയാറ്റിലേക്ക് അധികജലം തുറന്നുവിടുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ സെക്കന്റിൽ 1,20,000 ഘനയടി ജലം വരെ ഇതുവഴി പെരിയാറ്റിലേക്ക് തുറന്നുവിടാം.
കേരളത്തിന് വിനയായ കരാർ പുതുക്കൽ
1886 ലെ പാട്ടക്കരാർ അനുസരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ മദ്രാസ് സർക്കാരിന് അവകാശമുണ്ടായിരുന്നില്ല. ജലസേചനത്തിനും കുടിവെള്ളത്തിനും മാത്രമേ ഉപയോഗിക്കാനാകുമായിരുന്നുള്ളൂ. അതേസമയം വൈദ്യുതി ഉത്പാദനം സംബന്ധിച്ച് ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ പിന്നീട് ഉടലെടുത്ത തർക്കം പെരിയാർ ആർബിട്രേഷൻ ട്രൈബ്യൂണലിന് വിടുകയും കേസിൽ അമ്പയർ ആയിരുന്ന കൊൽക്കത്ത ഹൈക്കോടതി ജഡ്ജി നളിനിരഞ്ജൻ ചാറ്റർജി 1941 മേയ് 12 ന് തിരുവിതാംകൂറിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. എന്നാൽ ഇതു വകവയ്ക്കാതെ മദ്രാസ് സർക്കാർ ലോവർക്യാമ്പിൽ വൈദ്യുതി ഉത്പാദനനീക്കവുമായി മുന്നോട്ടുപോയി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 1955 ഫെബ്രുവരി 11നാണ് മുഖ്യമന്ത്രി കെ. കാമരാജ് വൈദ്യുതിനിലയം കമ്മിഷൻ ചെയ്തത്. അന്നുമുതൽ മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് 35 മെഗാവാട്ടിന്റെ നാല് ജനറേറ്ററുകളിലൂടെ (140 മെഗാവാട്ട്) തമിഴ്നാട് വൈദ്യുതി ഉത്പാദനം തുടർന്നു വരികയുമാണ്.
ആർബിട്രേഷൻ ട്രൈബ്യൂണലിൽ നിന്ന് തിരുവിതാംകൂറിന് അനുകൂലമായി ലഭിച്ച ആദ്യവിധി മുല്ലപ്പെരിയാർ പാട്ടക്കരാറിന്റെ നിലനില്പിനെപ്പോലും ചോദ്യം ചെയ്യുന്നതായിരുന്നു. എന്നാൽ സി.അച്യുതമേനോൻ സർക്കാർ 1970 ൽ വൈദ്യുതി ഉത്പാദനത്തിന് മുൻകാല പ്രാബല്യത്തോടെ അനുമതി നല്കിക്കൊണ്ട് കരാർ പുതുക്കിയപ്പോൾ തിരുവിതാംകൂറിന് അനുകൂലമായിരുന്ന ട്രൈബ്യൂണൽ വിധിയുൾപ്പെടെ കേരളത്തിന്റെ വാദങ്ങളെല്ലാം അപ്രസക്തമാവുകയായിരുന്നു.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |