ജനീവ: ലോകം മുഴുവൻ ഇപ്പോൾ ഒമൈക്രോണിന്റെ ഭീതിയിലാണ്. രോഗം റിപ്പോർട്ടുചെയ്ത രാജ്യങ്ങളിലേക്ക് യാത്രാവിലക്കുവരെ ഏർപ്പെടുത്തി. ഇപ്പോഴുള്ള കൊവിഡ് വേരിയന്റുകളെക്കാൾ വ്യാപനശേഷി കൂടുലാണെന്നുള്ളതും വാക്സിനുകൾ ഈ വകഭേദത്തിനുമുന്നിൽ തോറ്റുപോകും എന്നുമുള്ള റിപ്പോർട്ടുകളാണ് ഭയത്തിന് പ്രധാനകാരണം. എന്നാൽ ഒമൈക്രോൺ ഇത്ര കടുത്ത ഭീകരനാണെന്നതിന് വേണ്ടത്ര തെളിവുകൾ ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ലു എച്ച് ഒ) പറയുന്നത്. 'ഒമൈക്രോൺ നിലവിലുള്ള മറ്റുകൊവിഡ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവിൽ വിവരങ്ങളൊന്നും ഇല്ല'-ഡബ്ല്യു എച്ച് ഒ വ്യക്തമാക്കി.
ഒമൈക്രോൺ വകഭേദത്തിന്റെ തീവ്രത മനസിലാക്കാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണ് കരുതുന്നത്. ചെറുപ്പക്കാരിലാണ് രോഗബാധ കൂടുതലായി കാണുന്നത്. ഇവരിൽ പലർക്കും അത്ര ഗുരുതരമല്ലാത്ത ലക്ഷണങ്ങളാണ് കാണുന്നതെന്നാണ് റിപ്പോർട്ട്. ഒമൈക്രോൺ സ്ഥിരീകരിച്ചശേഷം ദക്ഷിണാഫ്രിക്കയിലെ പല പ്രദേശങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നുണ്ട്. എന്നാൽ ഇവരെയെല്ലാം ബാധിച്ചത് ഒമൈക്രോൺ ആണെന്ന് ഉറപ്പില്ല. ഡെൽറ്റ വേരിയന്റ് കാരണമായും ഇതുപോലുള്ള അവസ്ഥ വരാം. പ്രത്യേകിച്ച് പ്രതിരോധം തീരെ കുറഞ്ഞ ആളുകളിലും. ദക്ഷിണാഫ്രിക്കപോലുളള രാജ്യങ്ങളിൽ വളരെ കുറച്ചുപേർക്കുമാത്രമാണ് കൊവിഡ് വാക്സിൽ നൽകാൻ കഴിഞ്ഞിട്ടുള്ളത്. ഇതും കൊവിഡ് ബാധിക്കുന്നതിന് കാരണമാകാം.
ഒമൈക്രോണിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പഠിക്കാനായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ വിവരങ്ങൾ ശേഖരിക്കാനും കൈമാറാനും ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തിരക്കുകൂട്ടുന്നവർ അപകടസാദ്ധ്യത വിശകലനവും ശാസ്ത്രാധിഷ്ഠിത സമീപനവും ഉപയോഗിച്ച് കൊവിഡ് ബാധ ഇല്ലാതാക്കുന്നതിനുള്ള പൊതുജനാരോഗ്യ നടപടികൾ നടപ്പിലാക്കുന്നത് തുടരണമെന്നും ഡബ്ലു എച്ച് ഒ അഭ്യർത്ഥിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |