തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിദേശരാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ മുൻകരുതലുകൾ കടുപ്പിച്ച് കേരളം. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുകയും ഇവർക്ക് വിമാനത്താവളങ്ങളിൽ വച്ച് തന്നെ ആർ ടി പി സി ആർ പരിശോധന നടത്തുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ ഏഴു ദിവസം ഹോം ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തിയ ശേഷം വീണ്ടും 7 ദിവസം വരെ സ്വയം നീരീക്ഷണം ഇത്തരം യാത്രക്കാർ നടത്തണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
പരിശോധനാ ഫലം പോസിറ്റീവായാൽ ഇവരെ പ്രത്യേകം സജ്ജീകരിച്ച വാർഡുകളിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തുമെന്നും ഇവർക്കായി പ്രത്യേകം വാർഡുകൾ ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
വിദേശ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ 'ഒമൈക്രോൺ' കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശമുസരിച്ച് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. യു.കെ. ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും, മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്‌ക് രാജ്യങ്ങളാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നതായിരിക്കും. ഇവർക്ക് വിമാനത്താവളങ്ങളിൽ അർടിപിസിആർ പരിശോധന നടത്തുന്നതാണ്. പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കിൽ ഹോം ക്വാറന്റീനിലായിരിക്കണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും 7 ദിവസം വരെ സ്വയം നീരീക്ഷണം തുടരണം. പോസിറ്റീവായാൽ അവരെ പ്രത്യേകം സജ്ജീകരിച്ച വാർഡുകളിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തും. അവർക്കായി പ്രത്യേകം വാർഡുകൾ ക്രമീകരിക്കുന്നതാണ്.
സംസ്ഥാനം ജീനോമിക് സർവയലൻസ് നേരെത്തെ തന്നെ തുടർന്നു വരികയാണ്. ജിനോമിക് സർവലൻസ് വഴി കേരളത്തിൽ ഇതുവരേയും ഒമിക്രോൺ വേരിയന്റ് കണ്ടെത്തിയിട്ടില്ല. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ 5 ശതമാനം പേരുടെ സാമ്പിളുകൾ ഇത്തരത്തിൽ പരിശോധനയ്ക്ക് അയക്കണമെന്നാണ് കേന്ദ്രത്തിന്റെ മാർഗ നിർദേശം. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരും സ്വയം നിരീക്ഷണം നടത്തണം.
നാല് വിമാനത്താവളങ്ങളിലും ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇവർ മറ്റ് ഡിപ്പാർട്ടുമെന്റുകളുമായി സഹകരിച്ച് ക്വാറന്റീൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നതാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്സിനെടുക്കാത്തവർ എത്രയും വേഗം വാക്സിൻ എടുക്കേണ്ടതാണ്.
നിലവിൽ 96 ശതമാനത്തിലധികം പേർ ആദ്യ ഡോസ് വാക്സിനും 64 ശതമാനത്തോളം പേർ രണ്ടാം ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. കോഡിഡ് വന്നവർക്ക് മൂന്ന് മാസം കഴിഞ്ഞ് വാക്സിൻ എടുത്താൻ മതി. വാക്സിൻ എടുക്കാൻ കാലതാമസം വരുത്തുന്നവരെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ പ്രവർത്തകർ നേരിട്ട് ബന്ധപ്പെട്ട് വാക്സിനെടുക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. രണ്ടാം ഡോസ് വാക്സിനും അനിവാര്യമാണ്. ഇനിയും ആരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കിൽ ഉടൻ വാക്സിനെടുക്കണം. വാക്സിനെടുക്കാത്ത അധ്യാപകർക്കായി പ്രത്യേക സൗകര്യമൊരുക്കുന്നതാണ്.
കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് സംസ്ഥാനം നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. പ്രധാന ആശുപത്രികൾ ഓക്സിജൻ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |