
നെടുമ്പാശേരി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിലെ അതിജീവിതയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടയാളെ ലുക്കൗട്ട് നോട്ടീസിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തെങ്കിലും പത്തനംതിട്ട പൊലീസിന്റെ നിർദ്ദേശപ്രകാരം വിട്ടയച്ചു. ഖത്തറിലായിരുന്ന പത്തനംതിട്ട നിരണം സ്വദേശി ടിജോ പുന്നൂസ് ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് നെടുമ്പാശേരിയിലെത്തിയത്. എമിഗ്രേഷൻ വിഭാഗം പിടി കൂടി രാവിലെ ഏഴരയോടെ നെടുമ്പാശേരി പൊലീസിന് കൈമാറി.
ഇതിന് പിന്നാലെ ,ആളുമാറിയാണ് കസ്റ്റഡിയിൽ എടുത്തതെന്ന ആരോപണം ഉയർന്നു. ടിജോയുടെ സഹോദരനെതിരെയാണ് ലുക്കൗട്ട് നോട്ടീസ് എന്നും ഇയാൾ ഒന്നരയാഴ്ച്ച മുമ്പേ നാട്ടിലെത്തിയെന്നും പറയുന്നു. തുടർന്ന് പത്തരയോടെ ടിജോയെ നെടുമ്പാശേരി പൊലീസ് വിട്ടയച്ചു.ലുക്കൗട്ടിൽ രേഖപ്പെടുത്തിയ പേരുകാരനെയാണ് കസ്റ്റഡിയിൽ എടുത്തതെന്നും ലുക്കൗട്ടിൽ പേര് മാറിയോയെന്ന് പത്തനംതിട്ട പൊലീസാണ് വ്യക്തമാക്കേണ്ടതെന്നും നെടുമ്പാശേരി പൊലീസ് പറഞ്ഞു. കേസിലെ പ്രതിയെ നോട്ടീസ് നൽകി പിന്നീട് വിളിപ്പിക്കുമെന്നാണ് പത്തനംതിട്ട പൊലീസ് അറിയിച്ചതെന്നും നെടുമ്പാശേരി പൊലീസ് പറഞ്ഞു. സഹോദരന്മാർ വിവാഹവുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |