ന്യൂഡൽഹി: എംപിമാരെ സസ്‌പെൻഡ് ചെയ്‌ത വിഷയത്തിൽ പ്രതിപക്ഷത്തെ ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുൾപ്പെടെയുള്ള 12 എംപിമാരെയാണ് ഈ സമ്മേളന കാലത്തേക്ക് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്.
എംപിമാരായ ഫുലോ ദേവി നേതം, ഛായാ വർമ്മ, റിപുൺ ബോറ, രാജാമണി പട്ടേൽ, സയ്യിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ്, എളമരം കരീം, ബിനോയ് വിശ്വം, ഡോളാ സെൻ, ശാന്താ ഛേത്രി, പ്രിയങ്കാ ചതുർവേദി, അനിൽ ദേശായ് എന്നിവരാണ് സസ്‌പെൻഷനിലായത്. ആഗസ്റ്റിലെ വർഷകാല സമ്മേളനത്തിൽ ഇൻഷ്വറൻസ് ബിൽ ചർച്ചയ്‌ക്കിടെ മാർഷൽമാരുമായുള്ള കൈയേറ്റത്തിന്റെ പേരിലാണ് എംപിമാരെ നടപ്പു സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്.
സഭയുടെ അന്തസ് ഇടിച്ചു താഴ്‌ത്തുന്ന തരത്തിൽ അംഗങ്ങൾ പെരുമാറിയെന്നാണ് ഉത്തരവിൽ പറയുന്നത്. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭാ മാർഷൽമാരാണ് കഴുത്തിന് പിടിച്ചുവെന്ന പേരിൽ അദ്ധ്യക്ഷന് പരാതി നൽകിയിരിക്കുന്നത്. അതേസമയം, പാർലമെന്റിന്റെ ഇരുസഭകളിലും നാളെ ഹാജരാകുമെന്ന് എളമരം കരീം പറഞ്ഞു. കർഷകപ്രശ്നങ്ങളും എംപിമാരുടെ സസ്‌പെൻഷനും സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |