കാസർകോട്: കോടതിയിൽ ഹാജരായി പിഴയൊടുക്കുന്നതിൽ വീഴ്ച വരുത്തിയതിന് കോടതിനിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയയാളുടെ ജീവിതദുരിതമറിഞ്ഞ് പൊലീസ്.നിത്യവൃത്തിയ്ക്ക് പോലും വകയില്ലാതെ ഇദ്ദേഹത്തിന്റെ അവസ്ഥ കേട്ടും കണ്ടും ബോദ്ധ്യപ്പെട്ട് കോടതിയിൽ അടക്കാനുള്ള പിഴതുകയുടെ പകുതി നൽകിയ പൊലീസുകാർ വീട്ടിലേക്ക് ഭക്ഷ്യധാന്യകിറ്റും എത്തിച്ചാണ് മടങ്ങിയത്.
ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏർപ്പാത്തട്ടയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബാറഡുക്ക സ്വദേശി അബൂബക്കറിനാണ് ബദിയടുക്ക ജനമൈത്രി പൊലിസിന്റെ സഹായം എത്തിയത്. 2018 ൽ പൊതുസ്ഥലത്ത് നിന്ന് മദ്യപിച്ചതിന് ഇദ്ദേഹത്തിന് 2500 രൂപ പിഴ വിധിച്ചിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് വാറന്റുമായെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്ത എസ് .ഐ കെ.പി വിനോദ്കുമാറിന് മുമ്പിൽ അബൂബക്കർ തന്റെ ജീവിതദുരിതം വിവരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ജോലിക്ക് പോകാറില്ല. കാലിന് വയ്യാത്ത ഭാര്യയും അപസ്മാരരോഗിയായ മൂത്തതടക്കം നാല് ചെറിയ കുട്ടികളുമടങ്ങിയതാണ് കുടുംബം.ക്വാർട്ടേഴ്സിന്റെ മാസവാടക പോലും കൊടുക്കാൻ പറ്റാത്ത നിവൃത്തികേട്- ഇതെല്ലാമാണ് കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്നതിന് പിന്നിലെന്ന് ബോദ്ധ്യപ്പെട്ടതോടെ കാസർകോട് ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അടക്കാനുള്ള തുകയുടെ പകുതി കൂടെ എസ്കോർട്ട് പോയ പൊലീസുകാർ നൽകി. പിന്നാലെ എസ് .ഐയും പൊലീസുകാരും ക്വാർട്ടേഴ്സിൽ എത്തി ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് കുടുംബത്തിന് കൈമാറി. തുടർന്നും സഹായം വാഗ്ദാനം ചെയ്താണ് പൊലീസുകാർ ഇവിടെ നിന്ന് മടങ്ങിയത്. ബീറ്റ് ഓഫീസർമാരായ അനൂപ്, മഹേഷ്, രാജേഷ്, സാമൂഹ്യ പ്രവർത്തകൻ സ്വാദിഖ് കൊല്ലങ്കാന, സന്തോഷ് ക്രസ്റ്റ, റിയാസ് മാന്യ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |