ന്യൂയോർക്ക്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയ്ക്കുള്ള കാരണമാണെങ്കിലും, ജനങ്ങൾ വാക്സിൻ എടുക്കുകയും കൊവിഡ് നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുകയാമെങ്കിൽ നിലവിൽ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യമായ കാനഡയിൽ രണ്ടു പേരിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ വാക്സിൻ നിർമ്മാതാക്കളുമായി കൂടിയാലോചനകൾ നടത്തിവരുന്നുണ്ടെന്നും ബൈഡൻ അറിയിച്ചു. ഒമിക്രോണിന്റെ വ്യാപനത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ രണ്ടാഴ്ച നിർണ്ണായകമാണ്. അതേ സമയം ഒമിക്രോൺ വകഭേദം യുഎസിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രാജ്യത്ത് ഇതിനോടകം തന്നെ വൈറസ് ഉണ്ടാകാമെന്ന് യു.എസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്ക നൽകുന്ന കൊവിഡ് വാക്സിനുകൾ ഏതു കൊവിഡ് വകഭേദത്തേയും ഒരു പരിധിവരെ തടയാനാകുന്നവയാണെന്ന് ഫൗചി വ്യക്തമാക്കി. ബൂസ്റ്റർ ഡോസുകൾ എടുത്തവരിൽ സുരക്ഷ കുറച്ചുകൂടി ഫലപ്രദമാണെന്നും ആറു മാസം മുൻപ് വാക്സിനെടുത്ത എല്ലാ മുതിർന്നവരും ബൂസ്റ്റർ ഡോസ് എടുക്കണമെന്നും ഫൗചി കൂട്ടിച്ചേർത്തു. ഒമിക്രോൺ വകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയുൾപ്പെടെയുള്ള 7 രാജ്യങ്ങൾക്കും യു.എസ് ഏർപ്പെടുത്തിയ യാത്രാ വിലക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അതേ സമയം
ഒമിക്രോണുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചിട്ടുണ്ട്. ഒമിക്രോൺ ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളേക്കാൾ ഗുരുതരമാണോയെന്ന വിഷയത്തിലും വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ചും കൂടുതൽ പഠിക്കേണ്ടതുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |