കോഴിക്കോട്: വെസ്റ്റ്ഹിൽ ഗുഡ്സ് ഷെഡ്ഡിൽ എൻ. എം. ജി വാഗൺ വീണ്ടുമെത്തി. ഗുജറാത്തിലെ ഛാറോഡിയിൽ നിന്നു 50 കാറുമായാണ് പരിഷ്‌കരിച്ച പുതിയ ചരക്കുവണ്ടിയുടെ വരവ്.
ഈ സാമ്പത്തികവർഷം രണ്ടാംതവണയാണ് കാറുമായി എൻ.എം.ജി വാഗൺ വെസ്റ്റ്ഹിൽ യാർഡിൽ എത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 900 കാറുകൾ ഇങ്ങനെ എത്തിച്ചിരുന്നു. വാഹനങ്ങൾ കടത്താൻ വേണ്ടി മാത്രം രൂപകല്പന ചെയ്തതാണ് എൻ.എം.ജി വാഗൺ.
വാഹനങ്ങൾക്ക് യാതൊരു കേടുപാടും കൂടാതെ വളരെ പെട്ടെന്ന് എത്തിക്കാൻ സാധിക്കുമെന്നതാണ് എൻ.എം. ജി വാഗണിന്റെ പ്രത്യേകത. ഗുജറാത്തിൽ നിന്ന് രണ്ടു ദിവസം കൊണ്ടാണ് കൊങ്കൺ പാത വഴി ഇവിടെയെത്തിയത്. റോഡ് മാർഗമെങ്കിൽ എട്ടു മുതൽ പത്തു ദിവസം വരെ വേണ്ടി വരും.
റോ - റോ സർവീസുകൾ കോഴിക്കോട് വരെ നീട്ടുന്നതിന്റെ മുന്നോടിയായി വെസ്റ്റ്ഹിൽ ഗുഡ്സ് ഷെഡ്ഡിൽ ഒന്നര കോടി രൂപ ചെലവിൽ നവീകരണം നടക്കുന്നുണ്ട്. പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇത്തവണ വാഗണിൽ നിന്ന് കാറുകൾ വേഗത്തിൽ ഇറക്കാൻ സാധിച്ചു.
നേട്ടങ്ങൾ ഇങ്ങനെ
1. കൂടുതൽ വേഗത. പഴയ വാഗണുകൾക്ക് 75 കിലോമീറ്ററെങ്കിൽ പുതിയവയ്ക്ക് 110 കിലോമീറ്റർ.
2. കൂടുതൽ ലോഡ് കയറ്റാൻ സാധിക്കും.
3. റോഡ് ഗതാഗതത്തെ അപേക്ഷിച്ച് കടത്ത് ചെലവ് കുറവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |