കോഴിക്കോട്: നിരന്തരം ആക്രമിക്കപ്പെടുന്ന രണ്ട് ആൺമക്കളുടെ രക്ഷയ്ക്കായുള്ള ഒരു അമ്മയുടെ യാചനയ്ക്ക് പുല്ലുവില നൽകി പൊലീസ്. വധശ്രമം ഉൾപ്പെടെ എട്ടോളം ആക്രമണങ്ങൾ മക്കൾക്കുനേരെ ഉണ്ടായിട്ടും കുലുങ്ങാത്ത എലത്തൂർ പൊലീസിനെതിരെയാണ് കക്കോടി കൂടത്തുംപൊയിൽ നടുവത്ത് താഴത്ത് വീട്ടിൽ ബിന്ദു രംഗത്ത് വന്നിരിക്കുന്നത്.
ഒന്നര വർഷം മുമ്പാണ് ആക്രമണത്തിന് തുടക്കം. ലോക്ക്ഡൗൺ ഇളവിൽ കടയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ളസ് ടുവിന് പഠിക്കുന്ന ഇളയ മകനെ ഒരു സംഘം മദ്യപാനികൾ മർദ്ദിക്കുകയായിരുന്നു. മദ്യപിക്കുന്ന സ്ഥലത്തേക്ക് തുറിച്ച് നോക്കിയെന്നായിരുന്നു കുറ്റം !. എലത്തൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തതിൽ ഒതുങ്ങി നടപടി. അതിന് ബിന്ദു പറയുന്ന കാരണം ആർ.എസ്.എസ് ശാഖയിൽ പോകുന്ന മകനെ ആക്രമിച്ച രണ്ടുപേർ സി.പി.എമ്മുകാരാണെന്നാണ്. ഇതോടെ പ്രശ്നത്തിന് രാഷ്ട്രീയ മാനവും വന്നു. അതിനിടെ കേസ് പിൻവലിക്കണമന്നാവശ്യപ്പെട്ട് ചിലർ വീട്ടിൽ എത്തി. എന്നാൽ കേസ് പിൻവലിക്കാൻ കുടുംബം തയ്യാറായില്ല. തുടർന്നങ്ങോട്ട് മർദ്ദനങ്ങളും ഭീഷണികളുമായിരുന്നു. ഓരോ തവണ പരാതി നൽകുമ്പോഴും എലത്തൂർ പൊലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് ബിന്ദു പരാതിപ്പെടുന്നു.
ഏറ്റവും ഒടുവിൽ മൂത്ത മകൻ അർജ്ജുനനെ ആറ് മാസം മുമ്പ് ഒരു സംഘം കാലുകളും കൈയും തല്ലി ഒടിക്കുകയായിരുന്നു. ഏറെനാൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞശേഷം വീട്ടിൽ കിടപ്പിലാണ്. മെഡിക്കൽ കോളേജ് പൊലീസ് മൊഴിയെടുത്ത് കേസ് എലത്തൂർ പൊലീസിന് കൈമാറിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ലെന്ന് ബിന്ദു ആരോപിക്കുന്നു. തുടർന്ന് ഉത്തരമേഖലാ ഐ.ജിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരിക്കുകയാണ്.
ഞാൻ പുതിയ ഉദ്യോഗസ്ഥനാണ്. പഴയ കാര്യമൊന്നും എനിക്ക് അറിയില്ല. ഏറ്റവും ഒടുവിലത്തെ സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഫായൂജ്, ഹൗസ് സ്റ്റേഷൻ ഓഫീസർ, എലത്തൂർ പൊലീസ് സ്റ്റേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |