ന്യൂഡൽഹി : പുറത്തിറങ്ങാൻ പോലും കഴിയാത്ത ലോക്ഡൗൺ ദിനങ്ങളിൽ ആരോഗ്യ രംഗത്തുള്ളവർ പ്രവചിച്ചത് രാജ്യത്ത് ജനന നിരക്കിൽ കുതിച്ചു കയറ്റമുണ്ടാകും എന്നാണ്. ദമ്പതികൾ കൂടുതൽ സമയം വീട്ടിൽ ചിലവഴിക്കുന്നതാണ് ഇതിന് കാരണമായി കണ്ടെത്തിയത്. എന്നാൽ ലോക്ഡൗൺ പിൻവലിച്ച്, ജനജീവിതം സാധാരണ നിലയിൽ ആയിട്ടും ജനനനിരക്കിൽ വർദ്ധനവുണ്ടായില്ല. അടുത്തിടെ വന്ന ഫെർട്ടിലിറ്റി നിരക്കുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ഇന്ത്യയിൽ ജനനനിരക്ക് കുറയുന്നതായിട്ടാണ് റിപ്പോർട്ടുകൾ. എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഇടങ്ങളിൽ നടത്തിയ സർവേയിൽ ലോക്ഡൗൺ കാലത്തെ ലൈഗികതയെ കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.
കൊവിഡ്, ലോക്ഡൗൺ കാലത്ത് ദമ്പതികൾ വീട്ടിൽ ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടെങ്കിലും, സർവേയിൽ പ്രതികരിച്ചവരിൽ 61.7 ശതമാനം പേരും മുമ്പത്തേതിനേക്കാൾ കൂടുതൽ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്ന മറുപടിയാണ് നൽകിയത്.
ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി നടത്തിയ സർവേയിൽ കൂടുതലും സുരക്ഷിത ലൈംഗികബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. സർവേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറച്ച് ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്ന നഗരം അഹമ്മദാബാദിലാണ്. അതേസമയം ഗർഭനിരോധന ഉപയോഗത്തിന്റെ കാര്യത്തിൽ ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ ഡൽഹിയാണ് ഒന്നാമതുള്ളത്.
57 ശതമാനം ഇന്ത്യക്കാരും കോണ്ടം പോലുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നില്ലെന്നും ഇത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ നിന്ന് ലൈംഗിക രോഗങ്ങൾക്ക് കാരണമാകുമെന്നും സർവേ വെളിപ്പെടുത്തുന്നു. ഗുരുഗ്രാം ആസ്ഥാനമായുള്ള ശുചിത്വ ബ്രാൻഡായ പീ സേഫ് ആണ് സർവേ നടത്തിയത്. അഗർത്തല, ബെംഗളൂരു, ബറേലി, ഭോപ്പാൽ, മുംബൈ, പട്ന, ചെന്നൈ, നോയിഡ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 25,381 ഇന്ത്യക്കാരുടെ പ്രതികരണമാണ് സർവേ രേഖപ്പെടുത്തിയത്. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ പേർ പ്രതികരിച്ചത് (4,980). പ്രതികരിച്ചവരിൽ 70 ശതമാനം പേർ 19 നും 29 നും ഇടയിൽ പ്രായമുള്ളവരാണ്.
ഡേറ്റിംഗ് ആപ്പും, സെക്സ് ടോയ്സുകളും
ഇഷ്ടപ്പെട്ട ഗർഭനിരോധന ഉറകളെക്കുറിച്ചുള്ള ചോദ്യത്തിന്, 56.15 ശതമാനം പേർ ബാഹ്യ കോണ്ടം (പുരഷ കോണ്ടം) ആണ് ഇഷ്ടപ്പെടുന്നതെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 7.21 ശതമാനം പേർ ആന്തരിക (അല്ലെങ്കിൽ സ്ത്രീ) കോണ്ടം ആണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞു. സർവേയിൽ പങ്കെടുത്തവരിൽ 4.14 ശതമാനം പേർ സ്ത്രീകളുടെ കോണ്ടത്തെ കുറിച്ച് മുമ്പ് കേട്ടിട്ടില്ല.
ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന ഡേറ്റിംഗ് ആപ്പുകളെ കുറിച്ച് സർവേയിൽ പങ്കെടുത്ത 64 ശതമാനം പേരും അനുകൂലിക്കുന്ന മറുപടിയല്ല നൽകിയത്. അതേസമയം 19.74 ശതമാനം പേർ ഡേറ്റിംഗ് ആപ്പുകളെ അനുകൂലിക്കുന്നുമുണ്ട്. ലൈംഗിക കളിപ്പാട്ടങ്ങൾ പരീക്ഷിക്കുന്നതിലും 52 ശതമാനം പേരും തത്പരരല്ല, 15.96 ശതമാനം പേർ മാത്രമാണ് ചോദ്യത്തിന് 'അതെ' എന്ന് ഉത്തരം നൽകിയത്. സ്വയംഭോഗം, വിവാഹേതര ലൈംഗികത, ഫോർപ്ലേ, ലൈംഗിക ബന്ധം മെച്ചപ്പെടുത്തുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |