യോഗനാദം 2021 ഡിസംബർ ഒന്ന് ലക്കം എഡിറ്റോറിയൽ
.........................................
കടന്നുപോകുന്ന രണ്ട് വർഷം ലോകത്തിന് മുമ്പൊരിക്കലും ഉണ്ടാകാത്ത അസാധാരണമായ അനുഭവങ്ങൾ പകർന്ന കാലഘട്ടമാണ്. കൊവിഡ് എന്ന മഹാമാരി പരത്തിയ ദുരിതവും ദു:ഖങ്ങളും നഷ്ടങ്ങളും ജീവിത പ്രതിസന്ധികളും സമാനതകളില്ലാത്തതായിരുന്നു. ആരും പ്രതീക്ഷിക്കാതെ അശനിപാതം പോലെ നമ്മുടെ തലയിൽ പതിച്ച മഹാമാരിക്കാല പീഡകൾ അകന്നു തുടങ്ങി മനുഷ്യർ വീണ്ടും സജീവമായി വരുമ്പോൾ പുതിയ ആശങ്കയുമായി ഒമിക്രോൺ എന്ന കൊവിഡ് വകഭേദം വീണ്ടും നമ്മളെ അസ്വസ്ഥതയിലേക്ക് നയിക്കുന്നു.
ഒമിക്രോൺ വൈറസിനെക്കുറിച്ച് സമഗ്രമായ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളൂ. നവംബർ 25 നാണ് പുതിയ വൈറസ് വകഭേദത്തിന്റെ പ്രഖ്യാപനം ഉണ്ടായത്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വൈറസിന് മാരകമായ വ്യാപന ശേഷിയും ഗൗരവകരമായ പ്രഹരശേഷിയുമുണ്ടെന്നാണ് ഭയപ്പെടുന്നത്. നിലവിലുള്ള കൊവിഡ് പ്രതിരോധവാക്സിനുകളെ അതിജീവിക്കുന്നതാണത്രെ ഒമിക്രോൺ.
പല രാജ്യങ്ങളും അതിർത്തികൾ അടച്ചു തുടങ്ങി. വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക യോഗം വിളിച്ച് മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു. വാക്സിനേഷനും കൊവിഡ് പരിശോധനയും ഉൗർജിതമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സംശയമുള്ളവരെ ക്വാറന്റൈനിലുമാക്കുന്നുണ്ട്. ലോകരാജ്യങ്ങളെല്ലാം വളരെ കരുതലോടെയാണ് ഈ സ്ഥിതിവിശേഷത്തെ നേരിടാൻ ഒരുങ്ങുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതിന്റെ സന്തോഷത്തിൽ നാം അഭിരമിക്കുന്ന സന്ദർഭമാണിത്. രണ്ട് വർഷത്തോളം വീട്ടിലടച്ചിട്ട ജീവിതങ്ങൾ ഇപ്പോൾ ആഹ്ളാദ തിമിർപ്പിലാണ്. പതിയെപ്പതിയെ സാധാരണനിലയിലേക്ക് ജനജീവിതം എത്തുന്ന സന്ദർഭത്തിലാണ് പുതിയ ഭീഷണി ഉയരുന്നത്. അത് എത്രത്തോളം ഗുരുതരമാണെന്ന വ്യക്തമായ ധാരണ നമുക്കാർക്കും ഇല്ലതന്നെ. പക്ഷേ ഒരു ഭാഗ്യപരീക്ഷണത്തിനും തയ്യാറല്ലാത്തതു കൊണ്ടാണ് ലോകരാജ്യങ്ങൾ സമഗ്രമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്.
2020ൽ ചൈനയിൽ നിന്നുത്ഭവിച്ച കൊവിഡ് വൈറസുകൾ ഇന്ത്യയിലേക്കെത്താൻ അധികം സമയം വേണ്ടിവന്നില്ല. രാജ്യത്ത് തന്നെ കേരളത്തിൽ, നമ്മുടെ തൃശൂരിലായിരുന്നു ആദ്യ രോഗി. പുതിയ വൈറസ് വകഭേദം ഇന്ത്യയിലേക്കും എത്താനാണ് സാദ്ധ്യത. ലോകം ഒരു ഗ്രാമത്തെപ്പോലെ എല്ലാം എല്ലാവരും അറിയുന്ന, എല്ലായിടത്തും ക്ഷിപ്രവേഗം എത്തിച്ചേരാനാകുന്ന കാലഘട്ടത്തിൽ ഇത് പ്രതീക്ഷിക്കുക തന്നെ വേണം.
ഒമിക്രോൺ വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കണമെന്നില്ല. പഠന, ഗവേഷണങ്ങൾ തുടരുന്നതേയുള്ളൂ. എങ്കിലും നാം നമ്മുടെയും നാടിന്റെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം. അലസതയും അശ്രദ്ധയും പാടില്ല.
പ്രവാസികളായ ദശലക്ഷക്കണക്കിന് മലയാളികളുള്ള കേരളം ആശങ്കപ്പെടുക സ്വാഭാവികമാണ്. ദക്ഷിണാഫ്രിക്ക ഉൾപ്പടെ ലോകമെമ്പാടും നമ്മുടെ നാട്ടുകാരുണ്ട്. അതിനാൽ തന്നെ മുൻകരുതലുകൾ അനിവാര്യമാണുതാനും.
കൊവിഡ് ഒന്നാം തരംഗത്തിന്റെയും രണ്ടാം തരംഗത്തിന്റെയും ക്ഷീണത്തിൽ നിന്ന് നാം കരകയറിയിട്ടില്ലെന്ന കാര്യം എപ്പോഴും ഓർമ്മയിൽ വേണം.
ലോകത്ത് തന്നെ ഏറ്റവുധികം കൊവിഡ് പ്രതിരോധ വാക്സിനേഷനുകൾ നടന്നത് നമ്മുടെ രാജ്യത്താണ്. 136 കോടി ജനങ്ങളിൽ 100 കോടിയിലേറെ വാക്സിൻ നൽകുക എന്നത് അഭിമാനകരമായ നേട്ടമാണ്. കൊവിഡ് വ്യാപനം പിടിച്ചുകെട്ടാൻ നമുക്കായി. ലോകത്തിന്റെ വാക്സിൻ ഹബ്ബാണ് ഇന്ത്യയെന്ന് തെളിയിച്ചു. ഒമിക്രോൺ ഭീതിയിൽ അമ്പരന്നു നില്ക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾക്ക് സഹായഹസ്തം നീട്ടാൻ തയ്യാറായ ആദ്യരാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് അഭിമാനത്തോടെ പറയാം.
മനുഷ്യൻ ജോലിയും കൂലിയും ഇല്ലാതെ മാസങ്ങൾ വീടുകൾക്കുള്ളിൽ തളച്ചിടപ്പെട്ട ലോക്ക്ഡൗൺ കാലങ്ങളിൽ അത്ഭുതപ്പെടുത്തും വിധം മരുന്നും ഭക്ഷണവും രോഗീപരിചരണങ്ങളുമായി കേരളവും മാതൃക കാട്ടിയിട്ടുണ്ട്. ഇനിയും അതെല്ലാം നമുക്ക് സാധിക്കുകയും ചെയ്യും.
ആരോഗ്യവിദഗ്ദ്ധർ പറയുന്ന എല്ലാ മുൻകരുതലുകളും കർശനമായി പാലിക്കണം. മാസ്കുകൾ ധരിക്കുകയും കൈകൾ ഇടയ്ക്കിടെ കഴുകുകയും ചെയ്യുന്ന ശീലം തുടരാം. വിട്ടുവീഴ്ചകളോ പാളിച്ചകളോ ഉണ്ടാകാതെ നോക്കണം. സർക്കാരുകൾക്ക് ചെയ്യാനാവുന്നതിന് പരിമിതികളുണ്ട്. പൗരന്മാരുടെ തയ്യാറെടുപ്പുകളാണ് ഏറ്റവും പ്രധാനം.
ആരോഗ്യജീവിതത്തിന് ശ്രീനാരായണ ഗുരുദേവൻ പകർന്നേകിയ സന്ദേശങ്ങൾ നമുക്ക് വഴികാട്ടാനുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സാമുദായിക പ്രസ്ഥാനമെന്ന നിലയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തകർ ഇക്കാര്യത്തിൽ മാതൃകയാകണം. ശാഖാ, കുടുംബയൂണിറ്റ് തലങ്ങളിൽ എല്ലാ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും രണ്ട് വാക്സിനേഷനുകളും പൂർത്തിയായെന്ന് ഉറപ്പാക്കണം. കൊവിഡ് ഒന്നാം, രണ്ടാം തരംഗ കാലഘട്ടത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചവരാണ് നാം. എസ്.എൻ.ഡി.പി യോഗത്തിന് പുറമേ ചില യൂണിയനുകളും ശാഖകളും ചെയ്ത സേവനങ്ങൾ ആരെയും വിസ്മയിപ്പിക്കുന്നതാണ്. സൗജന്യമായും കുറഞ്ഞനിരക്കിലും വാക്സിനേഷൻ സംഘടിപ്പിച്ചവർ വരെയുണ്ട്. ജാതി മത ഭേദമെന്യേ 70 ലക്ഷത്തിലേറെ രൂപയുടെ ഭക്ഷ്യകിറ്റ് വിതരണവും 2000 പേർക്ക് വാക്സിനേഷനും മറ്റും നടത്തിയ വടക്കൻ പറവൂർ യൂണിയൻ ഇതിന് ഉദാഹരണമാണ്.
ഇനിയും ഒരു പ്രതിസന്ധിയുണ്ടായാൽ, സമൂഹത്തെ ഒന്നായിക്കണ്ട് എല്ലാ പ്രതിരോധ പ്രവർത്തനങ്ങളിലും നാം പങ്കാളികളാകണം. ''എല്ലാവരും സുരക്ഷിതരാകും വരെ ആരും സുരക്ഷിതരല്ലെന്ന'' ഐക്യരാഷ്ട്ര സഭയുടെ സന്ദേശം തന്നെയാകട്ടെ നമ്മുടെയും പ്രതിജ്ഞ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |