കടത്തിയത് ഉന്നതന്റെ മകനെ രക്ഷിക്കാൻ
കൊല്ലം: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി പിടിച്ചെടുത്ത വിലകൂടിയ മൊബൈൽ ഫോണിന് പകരം പ്രവർത്തനരഹിതമായ പഴയ ഫോൺ കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പരവൂർ സ്റ്റേഷനിലെ കൂടുതൽ പൊലീസുകാരെ സ്ഥലം മാറ്റിയേക്കും. കഴിഞ്ഞ ദിവസം എട്ടു പൊലീസുകാരെ തിരുവനന്തപുരം ജില്ലയിലടക്കം വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുന്ന ചാത്തന്നൂർ എ.സി.പി ഗോപകുമാർ കമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, കേസിൽ പ്രതിയായ ഉന്നതന്റെ മകനെ രക്ഷിക്കാൻവേണ്ടി സ്റ്റേഷനിലെ ഒരു പൊലീസുകാരൻ പണം പറ്റി വിലകൂടിയ മൊബൈൽ മാറ്റിയെന്നാണ് സംശയം. ഈ പൊലീസുകാരനെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടതിന് തെക്കുംഭാഗം സ്വദേശിയായ കുപ്പിവെള്ള നിർമ്മാണ കമ്പനിയുടെ ഉടമയുടെ യുവാവായ മകനിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണാണ് കടത്തിയത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു പരിശോധന.
യുവാവിനെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് മൊബൈൽ ഫോറൻസിക് ലാബിലേക്ക് അയച്ചത്. രണ്ട് ദിവസത്തിന് ശേഷം ഫോൺ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തിരിമറി കണ്ടെത്തിയത്. പിടിച്ചെടുത്ത വില കൂടിയ ഫോണിന് പകരം പ്രവർത്തനരഹിതമായ പഴയ ഫോൺ ഹാജരാക്കുകയായിരുന്നു. സീൽ ഇല്ലാതെ ഹാജരാക്കിയതിൽ സംശയം തോന്നിയ കോടതി ജീവനക്കാരൻ രേഖകളുമായി ഒത്തുനോക്കിയപ്പോഴാണ് തിരിമറി വ്യക്തമായത്. പിടിച്ചെടുത്ത ഫോൺ നഷ്ടമായതിനാൽ യുവാവിനെതിരായ കുറ്റം തെളിയിക്കാനായില്ല. തുടർന്നാണ് ചാത്തന്നൂർ എ.സി.പി അന്വേഷണം തുടങ്ങിയത്.
''അന്വേഷണം പുരോഗമിക്കുകയാണ്. മൊബൈൽ കടത്തിയ ആളെ വൈകാതെ കണ്ടെത്തും.
-ഗോപകുമാർ,
ചാത്തന്നൂർ എ.സി.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |