മൊത്തം 24 പ്രതികൾ
അഞ്ചു പ്രതികൾ റിമാൻഡിൽ
കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ഉദുമ മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമനടക്കം അഞ്ചു പേരെക്കൂടി പ്രതികളാക്കി എറണാകുളം സി.ജെ.എം കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് നൽകി.
ഇതോടെ മൊത്തം 24 പ്രതികളായി. 21-ാം പ്രതിയാണ് കെ.വി.കുഞ്ഞിരാമൻ.
രാഘവൻ വെളുത്തോലി, ഭാസ്കരൻ, ഗോപാൽ വെളുത്തോലി, സന്ദീപ് വെളുത്തോലി എന്നിവരാണ് മറ്റ് പുതിയ പ്രതികൾ.
സംഭവ ദിവസം രാത്രി പൊലീസ് പിടികൂടിയ രണ്ടാം പ്രതി സജി വർഗീസിനെ ബലം പ്രയോഗിച്ചു മോചിപ്പിച്ചെന്നാണ് കുഞ്ഞിരാമനെതിരെയുള്ള കുറ്റം.
രാഘവൻ വെളുത്തോലിയും കെ.വി. ഭാസ്കരനും കഴിഞ്ഞ ദിവസം അറസ്റ്റിലായ സുരേന്ദ്രനും പ്രതിയെ മോചിപ്പിക്കാൻ ഒപ്പമുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗൂഢാലോചനയിലും പങ്കുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിപി. രാജേഷ് (രാജു), പാർട്ടി പ്രവർത്തകരായ എ. സുരേന്ദ്രൻ (വിഷ്ണു സുര), എ. മധു(ശാസ്താ മധു), റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് റിപ്പോർട്ടിനൊപ്പമാണ് പുതിയ പ്രതികളെ വെളിപ്പെടുത്തിയത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്.പി ടി.പി. അനന്തകൃഷ്‌ണനാണ് റിപ്പോർട്ട് നൽകിയത്.
2019 ഫെബ്രുവരി 17ന് നടന്ന കൊലപാതകത്തിന് നേതൃത്വം നൽകിയ സി.പി.എം പ്രാദേശിക നേതാവ് പീതാംബരൻ ഉൾപ്പെടെ 14 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുറ്റങ്ങൾ
കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, മാരകായുധങ്ങളുമായി കലാപമുണ്ടാക്കൽ, മാരകായുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപ്പിക്കൽ, തെളിവു നശിപ്പിക്കൽ, കുറ്റകൃത്യത്തിന് സഹായിക്കൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |