ന്യൂഡൽഹി: രാജ്യത്തെ വലിയ അണക്കെട്ടുകളുടെ സുരക്ഷാകാര്യത്തിൽ ഇടപെടാനും നയവും മാർഗരേഖയും തീരുമാനിക്കാനും കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസാക്കി. ലോക്‌സഭ നേരത്തേ പാസാക്കിയിരുന്നു.
ജലവിതരണം, ജലസേചനം, ജലസംഭരണം തുടങ്ങി സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിൽ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയാണ് രാജ്യസഭ പാസാക്കിയത്. സംസ്ഥാനങ്ങൾക്ക് അർഹമായ പ്രാധാന്യം ഉറപ്പാക്കിയതായി ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വിശദീകരിച്ചു. എം.പിമാരുടെ സസ്‌പെൻഷൻ അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധത്തിനിടെയായിരുന്നു ബിൽ ചർച്ച.
അന്തർ സംസ്ഥാന
ഡാമുകളിൽ ഇടപെടാം
# ഡാം സുരക്ഷ, നിയന്ത്രണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾ തയ്യാറാക്കാൻ ദേശീയ ഡാം സുരക്ഷാ സമിതിയും അതു നടപ്പാക്കാനും സംസ്ഥാനങ്ങളെ സഹായിക്കാനും ദേശീയ ഡാം സുരക്ഷാ അതോറിട്ടിയും(എൻ.ഡി.എസ്.എ) രൂപീകരിക്കും.
# 15 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഡാമുകളും വലിയ സംഭരണികളുള്ള 10-15 മീറ്റർ ഉയരമുള്ള ഡാമുകളും ബില്ലിന്റെ പരിധിയിൽ
# അന്തർ സംസ്ഥാന നദീതടങ്ങളിൽ നിർമ്മിക്കുന്ന അണക്കെട്ടുകളും ബില്ലിന്റെ പരിധിയിൽ
# ദേശീയ ഡാം സുരക്ഷാ അതോറിട്ടിക്കു കീഴിൽ അണക്കെട്ടുകളുടെ നിയന്ത്രണത്തിനായി സംസ്ഥാന ഡാം സുരക്ഷാ സമിതിയും ഡാം സുരക്ഷാ ഒാർഗനൈസേഷനും വരും.
# ജലശേഖരം, ജലവൈദ്യുതി തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് നിയമമുണ്ടാക്കാനുള്ള അധികാരം നിലനിൽക്കുമെങ്കിലും പൊതുതാത്പര്യാർത്ഥം ഇടപെടാൻ പാർലമെന്റിന് അധികാരം.
# അണക്കെട്ടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നിരീക്ഷണം, പരിശോധന, പ്രവർത്തനം, അറ്റകുറ്റപ്പണികൾ എന്നിവ കൃത്യമാക്കാനും വ്യവസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |