കാബൂൾ: ഇറാന്റെ പടിഞ്ഞാറൻ പ്രവിശ്യയിൽ അഫ്ഗാൻ അതിർത്തിയോട് ചേർന്ന് താലിബാൻ സംഘവും ഇറാനിയൻ സേനയും തമ്മിൽ സംഘർഷമുണ്ടായതായി റിപ്പോർട്ട്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇറാന്റെ അതിർത്തി സുരക്ഷാ സേനയും താലിബാൻ പോരാളികളും തമ്മിൽ വെടിവയ്പ്പുണ്ടായത്. അഫ്ഗാനുമായി 900 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണ് ഇറാൻ.
അതേ സമയം അതിർത്തി പ്രശ്നങ്ങളെ തുടർന്ന് അവിടെ താമസിക്കുന്നവർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി ഇറാനിയൻ വിദേശകാര്യവക്താവ് സയീദ് ഖതീബ്സദേ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും ഇരു രാജ്യങ്ങളുടേയും സുരക്ഷാ സേനാംഗങ്ങൾ തമ്മിൽ വെടിനിറുത്താൻ ധാരണയായതായും അദ്ദേഹം പറഞ്ഞു. ഇറാനിയൻ കർഷകർ സുരക്ഷാ അതിർത്തിയോട് ചേർന്ന് സഞ്ചരിച്ചപ്പോൾ ഇത് തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് താലിബാൻ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് വിവരം.
അതേ സമയം അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കീഴടങ്ങിയ അഫ്ഗാൻ സൈനികരെ താലിബാൻ ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെ കീഴടങ്ങിയ 47 സേനാംഗങ്ങളെ താലിബാൻ ഭീകരർ വധിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അധികാരത്തിലെത്തിതിന് ശേഷം മുൻ സർക്കാർ ഉദ്യോഗസ്ഥർക്കും സുരക്ഷാ സേനാംഗങ്ങൾക്കും പൊതുമാപ്പ് നല്കുമെന്ന പ്രഖ്യാപനം നടപ്പിലായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |