അവഗണന പരിസ്ഥിതി ലോല പ്രദേശമെന്ന പേരിൽ
തൊഴിലാളി ക്ഷേമ നടപടികളും വിദൂരത്തിൽ
നെടുമങ്ങാട്: കാലപ്പഴക്കം ചെന്ന എസ്റ്റേറ്റ് ലയങ്ങളിൽ ജീവനും സ്വത്തിനും സുരക്ഷയില്ലാതെ നൂറുകണക്കിന് തൊഴിലാളികൾ ഭീതിയോടെ കഴിച്ചു കൂട്ടുമ്പോൾ, ലയങ്ങളുടെ പുനരുദ്ധാരണം എന്ന പ്രഖ്യാപനം പാഴ്‌വാക്കാകുന്നു. തൊഴിലാളികളുടെ ഈ അടിസ്ഥാന ആവശ്യത്തിനുനേരെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് രാഷ്ട്രീയ നേതൃത്വങ്ങൾ. നെടുമങ്ങാട് താലൂക്കിലെ പ്രമുഖ പരമ്പരാഗത തോട്ടങ്ങളായ മെർക്കിസ്റ്റൺ, പൊന്മുടി, ബ്രൈമൂർ, ബോണക്കാട് എസ്റ്റേറ്റുകളിലാണ് തൊഴിലാളികൾ ഇടിഞ്ഞുപൊളിഞ്ഞ ലയങ്ങളിൽ ദുരിതജീവിതം നയിക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും തുടർക്കഥയായ മലഞ്ചരുവികളിൽ, ഒന്നര നൂറ്റാണ്ടെങ്കിലും പഴക്കം ചെന്ന ബ്രിട്ടീഷ് നിർമ്മിത കെട്ടിടങ്ങളിലാണ് തൊഴിലാളി ലയങ്ങൾ സ്ഥിതിചെയ്യുന്നത്. വിള്ളൽ വീണ ചുമരുകളും ചോർന്നൊലിക്കുന്ന മേൽക്കൂരയും തൊഴിലാളികളുടെ പേടിസ്വപ്നമാണ്. കാറ്റും മഴയും ശക്തമാവുമ്പോൾ ലയങ്ങളിൽ തമാസിക്കുന്നവർ പുറത്തിറങ്ങി വലിയ മരങ്ങളുടെ ചോട്ടിൽ അഭയം തേടുകയാണ് പതിവ്. ശുദ്ധജലം ലഭിക്കുന്നതിനുള്ള സംവിധാനങ്ങളും ശുചിമുറികളും ഇല്ലാത്ത ലയങ്ങൾ പുനരുദ്ധരിക്കാനുള്ള തീരുമാനമാണ് അനന്തമായി നീളുന്നത്. ബോണസ്, വേതന കുടിശിക, ജി.പി.എഫ് പെൻഷൻ, ഇതര ആനുകൂല്യങ്ങൾ എന്നിവയുടെ വിതരണവും അനിശ്ചിതത്വത്തിലാണ്. എസ്റ്റേറ്റുകളുടെ ഭാഗമായി പരിസ്ഥിതി ദുർബല പ്രദേശങ്ങൾ (ഇ.എഫ്.എൽ) ഉൾപ്പെട്ടിട്ടുള്ളതിനാലാണ് നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുന്നതെന്നാണ് മാനേജ്‌മെന്റുകളുടെയും ഒരുവിഭാഗം ജനപ്രതിനിധികളുടെയും വാദം. അർഹമായ വേതനവും ആനുകൂല്യങ്ങളും തടഞ്ഞുവച്ചിരിക്കുന്നതിനും ഇ.എഫ്.എൽ വിജ്ഞാപനത്തെയാണ് ബന്ധപ്പെട്ടവർ മറയാക്കിയിട്ടുള്ളത്. എന്നാൽ, വാസ്തവം ഇതല്ലെന്ന് രേഖകൾ പറയുന്നു. വാമനപുരം എം.എൽ.എ അഡ്വ.ഡി.കെ മുരളി നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് വനം മന്ത്രി നൽകിയ മറുപടി ഇതിൽ പ്രധാനമാണ്.
തടസം നിൽക്കില്ലെന്ന് വനംവകുപ്പ്
268. 8724 ഹെക്ടർ വിസ്തൃതിയുള്ള കുളച്ചിക്കര എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മെർക്കിസ്റ്റൺ 2000 നവം. 20 ന് പരിസ്ഥിതി ദുർബല പ്രദേശമായി സർക്കാർ നോട്ടിഫിക്കേഷൻ ചെയ്തിരുന്നു. ഫോറസ്റ്റ് മിനി സർവേ ടീം വീണ്ടും അളന്ന് സ്കെച്ച് സമർപ്പിച്ചതിനെ തുടർന്ന് 211. 4834 ഹെക്ടർ ഭൂമി പരിസ്ഥിതി ദുർബല പട്ടികയിൽ നിന്ന് ഒഴിവാക്കി 2009 -ൽ സർക്കാർ നോട്ടിഫിക്കേഷൻ തിരുത്തി. ബാക്കിയുള്ള 57. 389 ഹെക്ടർ വനഭൂമിയാണ് ശരിക്കുള്ള പരിസ്ഥിതി ദുർബല മേഖല. ഇവിടെ, ലയങ്ങളോ മറ്റ് കെട്ടിടങ്ങളോ ഇല്ലെന്നതാണ് യാഥാർത്ഥ്യം. തെന്നൂർ വില്ലേജിൽ മൂന്ന് സർവേ നമ്പരിലായി 353. 265 ഹെക്ടർ വിസ്തൃതിയുള്ള പൊന്മുടി എസ്റ്റേറ്റ് സർക്കാർ നോട്ടിഫിക്കേഷൻ അനുസരിച്ച് പൂർണമായും ഇ.എഫ്.എൽ പരിധിയിൽ വരുന്നതാണ്. വിജ്ഞാപനവുമായി ബന്ധപ്പെട്ടുള്ള കേസിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ തത്‌സ്ഥിതി തുടരാനാണ് കോടതി നൽകിയിട്ടുള്ള നിർദ്ദേശം. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്താനോ മറ്റു വികസന പ്രവർത്തനങ്ങൾക്കോ തടസം ഇല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ലയങ്ങളുടെ നവീകരണത്തിനും തൊഴിലാളികളുടെ ക്ഷേമത്തിനും തടസം നിൽക്കില്ലെന്ന് വനം വകുപ്പിന്റെ സത്യവാങ്മൂലമുണ്ട്. സമീപത്തെ മറ്റ് എസ്റ്റേറ്റുകളിലും ഭൂരിഭാഗം ഭൂമിയും ഇ.എഫ്.എല്ലിന് പുറത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |