ആലപ്പുഴയിലെ കൊല്ലക്കടവിൽ ജനിച്ച്, ജോലിതേടി ദുബായിലെത്തി ബാങ്ക് ഒഫ് ഒമാനിൽ മാനേജരായി സേവനം അനുഷ്ഠിച്ചതിനുശേഷം ദുബായിൽ ക്രെസന്റ് ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ച് അതിന്റെ ചെയർമാനായ ഹാജി ജമാലുദ്ദീനാണ് കവിയും സാംസ്കാരിക പ്രവർത്തകനുമായി അറിയപ്പെടുന്ന ജമാൽ കൊല്ലക്കടവ്. അദ്ദേഹത്തിന്റെ 42 കവിതകളാണ് സംസം കവിതകൾ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വൈവിദ്ധ്യമാർന്ന പ്രകൃതിദൃശ്യങ്ങളുടെ ആവിഷ്ക്കരണത്തിൽ കവി മുൻപന്തിയിലാണ്. മനുഷ്യനിൽ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന നന്മകളെക്കുറിച്ച് അദ്ദേഹം വേവലാതിപ്പെടുന്നു. പ്രകൃതിയിലെ ജീവജാലങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തിയതിനുശേഷമാണ് പ്രകൃതിയെക്കുറിച്ചുള്ള കവിതകളുടെ ഊടും പാവും നെയ്തിരിക്കുന്നത്.
'പൂർണചന്ദ്രൻ" എന്ന ആദ്യകവിതയിൽ കൂരിരുട്ടിനെ അകറ്റാൻ ജനിച്ച മുഹമ്മദുനബിയെയും ഇസ്ലാം മതം സ്വീകരിച്ച കേരളത്തിലെ ചേരമാൻ പെരുമാളിനെയും പരാമർശിച്ചിരിക്കുന്നു. ഇസ്ലാം മതത്തിന്റെ മഹത്വവും ഓണം എന്ന ദേശീയോത്സവവും അച്ഛൻ കോവിലാറിന്റെ പ്രാധാന്യവും വിശദീകരിക്കുന്ന കവിതകൾ ഈ സമാഹാരത്തിലുണ്ട്. മനോഹരമായ പ്രകൃതിയെ വിറ്റ് കാശാക്കാൻ ശ്രമിക്കുന്നവരുടെ ക്രൂരതകളെ നിശിതമായി വിമർശിക്കുന്നു. കേരളീയ സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന കലാപകലുഷിതമായ പലസംഭവങ്ങളും വിദ്യാഭ്യാസാന്തരീക്ഷവും കവിതകളുടെ വിഷയമാക്കി കേരളത്തോടുള്ള തന്റെ കടപ്പാട് വ്യക്തമാക്കാൻ കവി ശ്രമിച്ചിട്ടുണ്ട്.
പ്രസാധകർ:പ്രഭാത് ബുക്ക് ഹൗസ്, ₹130
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |