തിരുവനന്തപുരം: തിരുവല്ല പെരിങ്ങരയിലെ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കാളികളായവരെ കണ്ടെത്താൻ സർക്കാർ ഉന്നതതല അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി ചുമതലയിലേക്ക് മടങ്ങിയെത്തിയ കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കൊലയ്ക്ക് പകരം കൊലയെന്നത് സി.പി.എമ്മിന്റെ നയമല്ല. ഇത്തരം അക്രമകാരികളെ ഒറ്റപ്പെടുത്താൻ ജനങ്ങൾ രംഗത്തിറങ്ങണം. ആർ.എസ്.എസ്- ബി.ജെ.പി സംഘമാണ് കൊലപാതകത്തിന് പിന്നിൽ. 27 വർഷമായി ലഭിക്കാതിരുന്ന പഞ്ചായത്ത് ഇടതുമുന്നണിക്ക് ജയിക്കാനായതിൽ പ്രധാന പങ്കു വഹിച്ച പ്രവർത്തകനായിരുന്നു സന്ദീപ്. ആ പ്രദേശത്തെ എല്ലാ വിഭാഗം ആളുകളുടെയും ജനകീയ നേതാവായിരുന്നു അദ്ദേഹം. ആർ.എസ്.എസുകാരുടെ പ്രകോപനങ്ങളിൽ വീണുപോകാതെ സംയമനം പാലിച്ച് കൊലപാതകത്തിൽ പ്രതിഷേധിക്കണം. കൊലപാതകത്തിൽ പങ്കില്ലെന്ന ആർ.എസ്.എസ് വാദത്തെപ്പറ്റി ചോദിച്ചപ്പോൾ, അവർ നടത്തിയ ഒരു കൊലപാതകവും അവരേറ്റെടുക്കാറില്ലല്ലോയെന്നായിരുന്നു മറുപടി. ഗാന്ധി വധം പോലും അവരേറ്റെടുത്തിട്ടില്ല. സി.പി.എമ്മുകാരാണ് പ്രതികളാകുന്നതെങ്കിൽ ശക്തിയായി പ്രചരിപ്പിക്കും. തിരിച്ച് അവർ ചെയ്താൽ ആർക്കും പ്രശ്നമില്ല. 2017ന് ശേഷം സി.പി.എമ്മിന്റെ 20 പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിൽ 15 പേരെയും കൊന്നത് ആർ.എസ്.എസ്- ബി.ജെ.പി സംഘമാണ്. ഇതുവരെ 215 സി.പി.എം പ്രവർത്തകർ ആർ.എസ്.എസിന്റെ കൊലക്കത്തിക്കിരയായി. മറ്റുള്ള പാർട്ടിക്കാരെല്ലാം ചേർന്ന് 588 പ്രവർത്തകരെയാണ് കൊലപ്പെടുത്തിയത്.
രാജ്യവ്യാപകമായി മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി-പട്ടികവർഗക്കാർക്കും നേർക്ക് നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പാർട്ടി കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരം 7ന് ജില്ലാ, ഏരിയാ തലങ്ങളിൽ പ്രതിഷേധ പരിപാടി നടത്തും. ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വർഗീയവിഭജന ശ്രമം സർക്കാർ ശ്രദ്ധിക്കണമെന്നും കോടിയേരി പറഞ്ഞു.
പൊലീസ് നിലപാടിൽ
സി.പി.എമ്മിന് അതൃപ്തി
സന്ദീപ് കൊലക്കേസിൽ പൊലീസ് നടത്തിയ പ്രതികരണത്തിൽ സി.പി.എമ്മിന് അതൃപ്തി. കൊലയ്ക്ക് പിന്നിൽ വ്യക്തി വിരോധമാണെന്നും രാഷ്ട്രീയമല്ലെന്നും പൊലീസ് പ്രതികരിച്ചത് അനവസരത്തിലായെന്നാണ് പാർട്ടി വിലയിരുത്തൽ. അന്വേഷണം പൂർത്തിയാകും മുമ്പ് പൊലീസ് നടത്തിയ പ്രതികരണം സർക്കാർ പരിശോധിക്കണമെന്ന് കോടിയേരി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |