40 വയസു കഴിഞ്ഞവർക്ക്
ന്യൂഡൽഹി: തീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോൺ വൈറസിനെ ചെറുക്കാൻ 40 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ ഇന്ത്യൻ സാർസ് കൊവിഡ് ജിനോം കൺസോർഷ്യം (INSACOG) ശുപാർശ ചെയ്‌തു.
ഇന്ത്യയിലെ കൊവിഡ് വൈറസിന്റെ വകഭേദങ്ങളും ജനിതക വ്യതിയാനങ്ങളും പഠിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം രൂപം നൽകിയ പത്ത് ലാബുകളുടെ കൺസോർഷ്യമാണിത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഔദ്യോഗിക സമിതി ബൂസ്റ്റർ ഡോസ് നൽകണമെന്ന് നിർദ്ദേശിക്കുന്നത്.
വാക്സിനേഷൻ സംബന്ധിച്ച തീരുമാനങ്ങൾ പരിശോധിക്കുന്നത് നാഷണൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (NTAGI) എന്ന സമിതി ആണ്. ജനിതക ശ്രേണീകരണത്തിൽ വൈദഗ്ദ്ധ്യമുള്ള ലാബുകളുടെ കൺസോർഷ്യത്തിന് ഉപദേശക അധികാരമില്ല. ബംഗളുരുവിലെ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത് ഈ കൺസോർഷ്യമാണ്. അതിന് മുമ്പ് തയ്യാറാക്കിയ ശുപാർശ ഇന്നലെയാണ് പുറത്തുവിട്ടത്.
രണ്ടാം ഡോസ് എടുത്ത് ആറുമാസമായ പ്രായപൂർത്തിയായവർക്കെല്ലാം ബൂസ്റ്റർ ഡോസ് നൽകാൻ അമേരിക്കയും ബ്രിട്ടനും ഒരുങ്ങുന്നതിനിടെയാണ് കൺസോർഷ്യത്തിന്റെ ശുപാർശ. രണ്ടാം ഡോസെടുത്ത് ആറുമാസം കഴിയുമ്പോൾ വാക്സിൻ നൽകിയ പ്രതിരോധ ശേഷി കുറയുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ബൂസ്റ്റർ ഡോസ് നിർദ്ദേശിക്കുന്നത്. ഫൈസർ, ബയോൺടെക് വാക്സിനുകൾ എടുത്തവരിൽ ആറ് മാസം കഴിഞ്ഞപ്പോൾ പ്രതിരോധ ശേഷി ഗണ്യമായി കുറഞ്ഞതായി ഇസ്രയേലിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
വാക്സിനുകളിലെ ആന്റിബോഡി പുതിയ വകഭേദത്തെ പ്രതിരോധിക്കില്ലെന്നതിനാൽ രോഗബാധയ്ക്ക് സാദ്ധ്യതയുള്ളവർക്ക് ബൂസ്റ്റർ ഡോസിന് പ്രഥമ പരിഗണന നൽകണം. ജിനോമിക് നിരീക്ഷണം വ്യാപകമാക്കണം
---ജിനോം കൺസോർഷ്യം
എല്ലാ അന്താരാഷ്ട്ര യാത്രക്കാരും നിരീക്ഷണത്തിൽ
ഇന്ത്യയിലും ഒമിക്രോൺ കണ്ടെത്തിയതോടെ എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും കർശന നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പുതുക്കിയ നിർദ്ദേശം.
അപകട സാദ്ധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കണമെന്ന ആദ്യ നിർദ്ദേശം പരിഷ്‌കരിച്ച് അപകട സാദ്ധ്യതയില്ലാത്ത രാഷ്ട്രങ്ങളിൽ നിന്ന് വരുന്നവരെയും നിരീക്ഷിക്കണമെന്നാക്കി.ഇവർക്ക് ഇനി സ്വയം നിരീക്ഷണത്തിൽ മാത്രം വിമാനത്താവളത്തിൽ നിന്ന് പുറത്ത് പോകാൻ കഴിയില്ല.
പുതിയ നിർദ്ദേശം ഉൾപ്പെടുത്തി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്ത് നൽകി.
സംസ്ഥാനങ്ങളിലെ നിരീക്ഷണ ഉദ്യോഗസ്ഥർക്ക് എയർ സുവിധ പോർട്ടലിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. വിവിധ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ ഇതിൽ അറിയാം. സമ്പർക്ക പട്ടികയിലുള്ള എല്ലാവരെയും 72 മണിക്കൂറിനുള്ളിൽ പരിശോധിക്കണം. കൊവിഡ് ക്ലസ്റ്ററുകളിൽ നിരീക്ഷണം ശക്തിമാക്കണം.
ഡൽഹിയിൽ 12 പേർ നിരീക്ഷണത്തിൽ
വിദേശത്ത് നിന്ന് ഡൽഹിയിലെത്തിയ 12 പേരെ ഒമിക്രോൺ സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്രാൻസ്,ബ്രിട്ടൻ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയവർ പൊസിറ്റീവായിരുന്നു. ഇവരുടെ സ്രവം ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കാരനായ ഒരാൾ ഉൾപ്പെടെ മഹാരാഷ്ട്രയിലെത്തിയ ഒൻപത് പേരുടെ ഫലവും പോസിറ്റീവാണ്.
വിദേശത്ത് നിന്ന് ബംഗളുരുവിൽ എത്തിയ 10 പേർ നിരീക്ഷണകേന്ദ്രത്തിൽ നിന്ന് മുങ്ങി. ഇവർക്കൊപ്പം വന്ന 57 പേരുടെ ഫലം നെഗറ്റീവാണ്.
ഒമിക്രോണിനെ പറ്റി ആശങ്ക വേണ്ട. രോഗ വ്യാപനം കണ്ടെത്താൻ പരിശോധന തുടരുകയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നേരിടും. ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്ന് 16,000 പേർ ഇന്ത്യയിലെത്തി. ഇതിൽ 18 പേരാണ് പൊസിറ്റീവായത്. ബൂസ്റ്റർ ഡോസും പരിഗണനയിലാണ്.
-- കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.മൻസൂഖ് മാണ്ഡവ്യ ലോകസഭയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |