ചക്കരക്കല്ല്: നന്മയും കാരുണ്യവും നിറഞ്ഞ വഴികളിൽ 120 പേർ ചേർന്ന് ആ പഴയ സഹപാഠിയെ അവർ തിരയുകയായിരുന്നു. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ 95-96 വർഷത്തെ എസ്. എസ്. എൽ.സി വാട്സ് ആപ്പ് കൂട്ടായ്മ വിജേഷ് എന്ന തങ്ങളുടെ സഹപാഠിക്കായി നടത്തിയ അലച്ചിലും അന്വേഷണവും ഒടുവിൽ വലിയ കരുതലായി . കൂട്ടുകാരുടെ നേതൃത്വത്തിൽ 30 ലക്ഷം ചിലവിൽ മുഴപ്പാല ബംഗ്ലാവ് മെട്ടയിലെടുത്ത 'സ്നേഹത്തണൽ' വീടിന്റെ ഗൃഹപ്രവേശം ഇന്ന് നടക്കും. വിജേഷിനെയും അമ്മയെയും മൂത്ത സഹോദരിയെയും ചേർത്ത് നിർത്തി ഒരു സെൽഫി. ഇതാണ് ഈ കൂട്ടുകാരുടെ സ്വപ്‌നം.
സിനിമയെ വെല്ലും സസ്പെൻസ്
സിനിമയെ വെല്ലുന്ന സസ്പെൻസാണ് ഈ കഥയ്ക്കുള്ളത്. കൊവിഡ് കാലത്തിനു ശേഷം എസ്.എസ്.എൽ.സി പൂർവ്വ വിദ്യാർത്ഥികളെ മുഴുവൻ ഉൾപ്പെടുത്തി ഒരു സംഗമമായിരുന്നു കൂട്ടായ്മയുടെ പദ്ധതി. എല്ലാവരും ഒത്തുവന്നെങ്കിലും അന്നത്തെ സ്കൂളിലെ താരമായ വിജേഷിനെ ഈ വഴിയൊന്നും കണ്ടില്ല. അങ്ങിനെയാണ് 110 പേരും വിജേഷിനായി അന്വേഷണം തുടങ്ങി.
ആ യാത്ര സൃഹൃത്തുക്കൾക്ക് നൽകിയത് വല്ലാത്ത നൊമ്പരമായിരുന്നു. ചക്കരക്കല്ല് കൂറിന്റപീടികയിൽ കാടുമൂടിയ വീടിന്റെ തറയാണ് അവർ കണ്ടത്. സഹപാഠിയുടെ ജീവിതം അവരെ വല്ലാതെ സങ്കടപ്പെടുത്തിതയ്യൽതൊഴിലാളിയായ അച്ഛൻ ജോലിയെടുത്തു കിട്ടുന്നത് മാത്രമായിരുന്നു ആ കുടുംബത്തിന്റെ വരുമാനം. അച്ഛന് മാനസികാസ്വാസ്ഥ്യം പിടിപ്പെട്ടത് വിജേഷിന്റെ ജീവിതത്തെ കീഴ്‌മേൽ മറിച്ചു. തുടർന്ന് പഠനമുപേക്ഷിച്ച് കുടുംബം പുലർത്താനായി കൂലിപ്പണിക്കിറങ്ങി. പതിയെ വിജേഷിനും മാനസികാസ്വാസ്ഥ്യം പിടിപെട്ടു. മൂത്ത സഹോദരി ടെക്‌സ്‌റ്റൈൽ കടയിൽ ജോലിക്ക് പോയി കൊണ്ടുവരുന്ന ചെറിയ തുക കൊണ്ട് അച്ഛനെയും സഹോദരനെയും ചികിത്സിച്ചു. ഇതിനിടയിൽ അമ്മക്കും അനുജത്തിക്കും കൂടി മാനസികരോഗം ബാധിച്ചു. കാലിൽ പഴുപ്പ് ബാധിച്ച് അച്ഛൻ മരിച്ചു. വിജേഷിനെ പേരാവൂരിലെ ഒരു അഗതി മന്ദിരം ഏറ്റെടുത്തു. അമ്മയും മൂത്ത സഹോദരിയും ചൊവ്വ അമല ഭവനിലും. അതുവരെ എല്ലാവരെയും നോക്കിയ മൂത്ത ചേച്ചി സ്തനാർബുദം പിടിപ്പെട്ട് മരണത്തിന് കീഴടങ്ങി.
എട്ട് വർഷമായി വിജേഷ് അഗതി മന്ദിരത്തിലായിരുന്നു. വിവരങ്ങളെല്ലാമറിഞ്ഞ സഹപാഠികൾ കുടുംബത്തിന്റെ ചികിത്സ ചിലവ് ഏറ്റെടുക്കുകയും മുടങ്ങിപ്പോയ വീടുപണി പൂർത്തിയാക്കുകയുമായിരുന്നു. വീട്ടിലേക്കുള്ള പാത്രങ്ങളും മറ്റു ഉപകരണങ്ങളും വിജേഷിനും വീട്ടുകാർക്കുമുള്ള പുത്തൻ ഉടുപ്പുകളും എല്ലാം സഹപാഠികൾ ഇന്നലെ വാങ്ങിവച്ചു. വീട്ടുകാരെയെല്ലാം ഇന്നലെ ഉച്ചയോടെ ഇവിടെയെത്തിച്ചു. ഇനി പാലുകാച്ചലും സെൽഫിയും കൂടിയായാൽ ഹാപ്പിയായി.
ഞങ്ങളെ സംബന്ധിച്ചിടത്തോളം വിജേഷിന് വീട് വച്ചു കൊടുക്കുകയെന്നത് വലിയദൗത്യമായി ഈ കൂട്ടായ്മ ഏറ്റെടുക്കുകയായിരുന്നു. ആരൊക്കെ, എങ്ങനെയൊക്കെ സഹായിച്ചുവെന്നത് പറയാൻ തന്നെ പ്രയാസം. അങ്ങനെ സഹായം പല ഭാഗത്തു നിന്നും കിട്ടിയിരുന്നു. വീടായി, ഇനി അവരുടെ ചികിത്സ കൂടി പൂർണതോതിലാക്കണം-
ഷജിൽ വട്ടക്കേക്കണ്ടി
ചെയർമാൻ, വാട്സ് ആപ്പ് കൂട്ടായ്മ
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |