ജനറൽ ആശുപത്രി വഴിയുള്ള അവയവദാനം ആദ്യം
തിരുവനന്തപുരം : മസ്‌തിഷ്‌ക മരണംസംഭവിച്ച അഞ്ചരക്കണ്ടി ചെറിയ വളപ്പ് മധുവനം സ്വദേശിനി പി. വനജ (53) ഇനി അഞ്ചു പേരിലൂടെ ജീവിക്കും. കരൾ, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലം എന്നിവയാണ് മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്) വഴി ദാനം ചെയ്തത്. കണ്ണൂർ തലശേരി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വനജ മരിച്ചത്. കേരളത്തിൽ മെഡിക്കൽ കോളേജുകൾക്ക് പുറമെ ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ആദ്യമായാണ് മസ്തിഷ്‌ക മരണാനന്തര അവയവദാനം നടക്കുന്നത്. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത് ഉൾപ്പെടെയുള്ല ദൗത്യം ജനറൽ ആശുപത്രി അധികൃതരാണ് പൂർത്തിയാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ കിടക്കുന്ന സമയത്ത് ചില അസ്വസ്ഥതകൾ കണ്ടതിനെ തുടർന്ന് വനജയെ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിലെത്തിച്ചു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായി. തുടർന്നാണ് തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ വനജയുടെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറായി. ഭർത്താവ് രാജനും മക്കളായ രഹിലും (26), ജിതിനും (24)
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ദേവിയുമായി സംസാരിച്ചു. തുടർന്ന് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരം കെ.എൻ.ഒ.എസ്. നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂർത്തീകരിച്ചത്. കണ്ണൂർ ഡി.എം.ഒ ഡോ. നാരായൺ നായിക്, കെ.എൻ.ഒ.എസ് നോർത്ത് സോൺ റീജിയണൽ കോ- ഓർഡിനേറ്റർ ഡോ. ശ്രീലത എന്നവർ നടപടികൾ ഏകോപിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |