ഹൈദരാബാദ്: ഭർത്താവ് തയ്ച് നൽകിയ ബ്ളൗസ് മാറ്റി തയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ഹൈദരാബാദ് ആംബർപേട്ട് ഏരിയയിൽ ഗോൽനഗ തിരുമല നഗർ സ്വദേശിനി വിജയലക്ഷ്മിയാണ് (35) ആത്മഹത്യ ചെയ്തത്. തനിക്കിഷ്ടപ്പെട്ട രീതിയിൽ ബ്ലൗസ് തയ്ച്ചുനൽകാത്തതിന്റെ പേരിൽ തയ്യൽക്കാരനായ ഭർത്താവുമായി വഴക്കിട്ട ഇവരെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളുണ്ട്.
ഭർത്താവ് ശ്രീനിവാസിന് സാരികളും, ബ്ലൗസ് തുണികളും വീടുകളിൽ കയറിയിറങ്ങി വിൽക്കുന്ന ജോലിയാണ്. വീട്ടിലിരുന്ന് തയൽ ജോലിയും ചെയ്തിരുന്നു. വിജയലക്ഷ്മിക്ക് ശ്രീനിവാസ് തയ്ച്ചു നൽകിയ ബ്ലൗസ് ഇഷ്ടമായില്ല. തനിക്കിഷ്ടമുള്ള രീതിയിൽ വീണ്ടും തയ്ച്ചു നൽകാൻ വിജയലക്ഷ്മി ആവശ്യപ്പെട്ടു. എന്നാൽ, ശ്രീനിവാസ് ബ്ലൗസിലെ തയ്യലുകൾ അഴിച്ച് തിരികെ നൽകിയ ശേഷം സ്വന്തം ഇഷ്ടപ്രകാരം തയ്ക്കാൻ വിജയലക്ഷമിയോട് ആവശ്യപ്പെട്ടു. പിന്നാലെ കിടപ്പുമുറിയിൽ കടന്ന് വാതിലടച്ച വിജയലക്ഷ്മിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ വിട്ടെത്തിയ മക്കളാണ് വിജയലക്ഷ്മി വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞത്. തുടർന്ന് വീട്ടിലെത്തിയ ശ്രീനിവാസ് വാതിൽ തുറന്നപ്പോഴാണ് വിജയലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |