ന്യൂഡൽഹി : 2022ലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യാത്ര യു എ യിലേക്കാണ്. യു എ ഇക്ക് പുറമേ കുവൈറ്റിലും അദ്ദേഹം സന്ദർശനം നടത്തും. പ്രധാനമായും ദുബായ് എക്സ്‌പോ സന്ദർശിക്കുക എന്നതാണ് യാത്രാ ലക്ഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളതെങ്കിലും ഗൾഫ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാവും ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് ഉണ്ടാവുക. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ശേഷം യു എ ഇ സന്ദർശിച്ച പ്രധാനമന്ത്രിയാണ് എന്ന പ്രത്യേകതയും നരേന്ദ്ര മോദിക്ക് ഉണ്ട്. 2015ലാണ് മോദി ആദ്യമായി യു എ ഇയുടെ മണ്ണിൽ ഇറങ്ങിയത്, എന്നാൽ പിന്നീട് ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ഊഷ്മളമായതാണ് ചരിത്രം. യു എസിനും ചൈനയ്ക്കും ശേഷം ഇന്ത്യയുമായാണ് യു എ ഇ ഇന്ന് കൂടുതൽ വ്യാപാരം നടത്തുന്നത്.
ഇപ്പോഴിതാ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാലാമത്തെ യു എ ഇ സന്ദർശനവും തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ യു എ ഇ, കുവൈറ്റ് സന്ദർശനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. 2022 ജനുവരിയിലെ ആദ്യ 10 ദിവസങ്ങൾക്കുള്ളിൽ പ്രധാനമന്ത്രി മോദി ഈ രണ്ട് രാജ്യങ്ങളിലേക്കും യാത്ര ചെയ്‌തേക്കും എന്നാണ് അറിയുന്നത്.
2015 ഓഗസ്റ്റിൽ കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് യുഎഇയിലേക്ക് മോദി ആദ്യ സന്ദർശനം നടത്തിയത്. എന്നാൽ അന്ന് മുതൽ ആ രാജ്യവുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിൽ ഇന്ത്യ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഇന്ത്യയും യുഎഇയും ഇന്ന് തങ്ങളുടെ ബന്ധം ഒരു പുതിയ തലത്തിലേക്ക് ഉറപ്പിച്ചിരിക്കുന്നു, സൈബർ സുരക്ഷ, പ്രതിരോധം, രഹസ്യാന്വേഷണം പങ്കിടൽ തുടങ്ങിയ മേഖലകളിലെ തീവ്രമായ സഹകരണത്തോടെ ഗൾഫ് രാഷ്ട്രത്തിൽ നിന്നുള്ള എല്ലാ ഇന്ത്യാ വിരുദ്ധ ക്രിമിനൽ, സാമ്പത്തിക പ്രവർത്തനങ്ങളും ഇല്ലാതാക്കി. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ കഴിഞ്ഞയാഴ്ച അബുദാബിയിൽ സന്ദർശനം നടത്തിയിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിക്കുന്ന രണ്ട് അറബ് രാജ്യങ്ങളിലും ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളാണ് ജോലി ചെയ്യുന്നത്. ഇതിൽ യു എ ഇയിൽ മാത്രം നാല് ദശലക്ഷത്തിൽ കുറയാത്ത ഇന്ത്യക്കാരുണ്ട്. കുവൈറ്റിൽ പത്ത് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഉള്ളത്. അറബ് രാജ്യങ്ങളിലൂടെയാണ് ഇന്ത്യയിലേക്ക് വിദേശ നാണ്യത്തിന്റെ വലിയൊരു സംഖ്യ എത്തിച്ചേരുന്നത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഇവ മികച്ച സംഭാവന നൽകുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |