കോട്ടയം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സംസ്ഥാന സർക്കാർ മുല്ലപ്പെരിയാർ ഡാം പ്രശ്നത്തെ ഗൗരവമായി കാണാത്തതിൽ പ്രതിഷേധിച്ച് മറ്റ് സംഘടനകളുമായി ചേർന്ന് ഹർത്താൽ നടത്തുമെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാർ കേരള ജനതയെ ഭീതിയിലാക്കുന്നതോടൊപ്പം തമിഴ്നാട് സർക്കാർ കേരള ജനതയെ അപമാനിക്കുകയുമാണ്. 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന് പകരമായി പുതിയ ഡാം പണിതേ മതിയാകൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം 35 ലക്ഷം ജനതയുടെ ജീവനും സ്വത്തും പണയപ്പെടുത്തിയാണെന്ന കാര്യം മറക്കരുത്.
തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും കൃത്യമായ തീയതി പോലും നിശ്ചയിച്ചിട്ടില്ല. പിണറായി പറഞ്ഞാൽ സ്റ്റാലിൻ കേൾക്കുന്ന സ്ഥിതി ഉണ്ടാകണം. ഡാം തകർന്നാൽ 100 കിലോമീറ്റർ നീളവും ഒരു കിലോമീറ്റർ ഉയരവും 100 മീറ്റർ വീതിയുമുള്ള ഒരു വസ്തു അറബിക്കടലിൽ പതിച്ചാലെന്ന പോലെ സുനാമി ദുരന്തമാവും ഉണ്ടാവുകയെന്ന് ജോർജ് പറഞ്ഞു.
കൂട്ടിക്കലിൽ ഉരുൾപൊട്ടൽ ഉണ്ടായി അമ്പതു ദിവസം കഴിഞ്ഞിട്ടും ഒരു രൂപ പോലും അനുവദിക്കാതെ സർക്കാർ കുറ്റകരമായ അനാസ്ഥ കാട്ടുകയാണ്. 200 കോടിരൂപയുടെ നഷ്ടമുണ്ടായപ്പോൾ വീടുകളുടെ അറ്റകുറ്റപണിക്ക് ഒരു കോടി 20 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. പ്രളയ ഭീഷണി ഇല്ലാതിരുന്ന പാലായ്ക്ക് 17 കോടി അനുവദിച്ചു. 14 പേർ ദുരന്തത്തിൽ മരിച്ചു . ഇവർക്ക് സർക്കാർ പ്രഖ്യാപിച്ച നാമമാത്ര സാമ്പത്തിക സഹായം പോലും ഇതു വരെ കൊടുത്തില്ല. കൂട്ടിക്കൽ ദുരന്തഭൂമി ഹെലികോപ്റ്ററിൽ സന്ദർശിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് നിയമസഭയിൽ അവതരിപ്പിക്കാൻ എം.എൽ.എയെ അനുവദിച്ചില്ലെന്നും ജോർജ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |