ന്യൂഡൽഹി: പാക് ഭീകരർ നടത്തിയ ഉറി ആക്രമണത്തിന് ഇന്ത്യ നൽകിയ മിന്നൽ മറുപടിയുടെ (സർജിക്കൽ സ്ട്രൈക്ക്) സൂത്രധാരനായിരുന്നു ജനറൽ ബിപിൻ റാവത്ത്. 2016 സെപ്തംബർ 18 ന് 18 സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഉറി ആക്രമണത്തിന് പതിനൊന്നു ദിവസങ്ങൾക്കു ശേഷം, 29 ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ മരണസംഖ്യ അമ്പതോളമെന്ന് ഒടുവിൽ പാകിസ്ഥാനു തന്നെ സമ്മതിക്കേണ്ടി വന്നു. അന്നത്തെ മിന്നലാക്രമണത്തിൽ ഇന്ത്യയുടെ കിറുകൃത്യത ലോകത്തെ വമ്പൻ സൈനിക ശക്തികളെപ്പോലും അമ്പരപ്പിക്കുന്നതായി. ഒറ്റയാളുടെ തിരക്കഥയായിരുന്നു അത്- ജനറൽ ബിപിൻ റാവത്തിന്റെ.
ഗൂർഖാ റജിമെന്റിലെ മുൻ ലഫ്. ജനറൽ ലക്ഷ്മൺ സിംഗ് റാവത്തിന്റെ മകനായാണ് ബിപിൻ സിംഗ് റാവത്തിന്റെ പിറവി. സ്വദേശം ഉത്തരാഖണ്ഡിലെ പൗരി. സ്കൂൾ കാലഘട്ടം ഷിംലയിലെ സെന്റ് എഡ്വേർഡ് സ്കൂളിൽ പൂർത്തിയാക്കിയ ബിപിന്റെ തുടർപഠനം നാഷണൽ ഡിഫൻസ് അക്കാഡമിയിലായിരുന്നു. 1976 ൽ അക്കാഡമിയിൽ നിന്ന് സ്വർണമെഡലോടെ ജയം.
അച്ഛനെപ്പോലെ ഗൂർഖാ റജിമെന്റിൽത്തന്നെ സൈനിക ജീവിതത്തിന് തുടക്കം. കാശ്മീർ അടക്കം അതീവ സംഘർഷ മേഖലകളിലായിരുന്നു സേവനത്തിന്റെ അധിക കാലവും. ബാരാമുള്ളയിലെ ഉറി, വടക്കുകിഴക്കൻ പ്രവിശ്യയിൽ 11ാം ബറ്റാലിയൻ എന്നിവയിൽ കമാൻഡറായി. വടക്കൻ കാശ്മീരിലെ സോപോറിൽ രാഷ്ട്രീയ റൈഫിൾസിനെയും നയിച്ചു. അരുണാചൽ പ്രദേശിലെ ചൈനീസ് അതിർത്തിയിലും ചുറുചുറുക്കുള്ള സൈനിക ഓഫീസറായിരുന്നു ബിപിൻ. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്‌ടറേറ്റിലും സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവർത്തിച്ചു.
2015 ൽ മണിപ്പൂരിൽ ദോഗ്ര റജിമെന്റിന്റെ വാഹന വ്യൂഹത്തിനു നേരെ നാഗാ ഭീകരർ നടത്തിയ ഒളിയാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ആക്രമണ പദ്ധതികൾക്ക് രൂപം നൽകിയതും ബിപിൻ റാവത്ത് ആയിരുന്നു. അതിർത്തി കടന്ന് മ്യാൻമറിലെ ഒളിത്താവളങ്ങൾ ചുട്ടെരിച്ച എലൈറ്റ് പാരാ ഫോഴ്‌സ് നൂറിലേറെ നാഗാ ഭീകരരെയാണ് വധിച്ചത്. ഓപ്പറേഷണൽ കമാൻഡിലെ വൈദഗ്ദ്ധ്യത്തിന് റാവത്തിനു ലഭിച്ചത് അഞ്ച് സൈനിക ബഹുമതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |