തൃശൂർ: സംയുക്ത സേനാ മേധാവി ബിപിൻ സിംഗിന്റെ മരണത്തിന് കാരണമായ ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ പ്രദീപ് അറക്കൽ രാഷ്ട്രപതിയുടെ പ്രത്യേക പ്രശംസ നേടിയ സൈനികൻ. 2018ൽ കേരളത്തിലെ പ്രളയസമയത്ത് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കായിരുന്നു പ്രദീപിന് രാഷ്ട്രപതിയുടെ പ്രശംസ. പ്രളയ സമയത്ത് കോയമ്പത്തൂരിലെ സുലൂർ വ്യോമത്താവളത്തിൽ സേവനമനുഷ്ടിച്ചിരുന്ന പ്രദീപ് കേരളത്തിലേക്ക് ഡ്യൂട്ടി ചോദിച്ചു വാങ്ങിക്കുകയായിരുന്നു.
തൃശൂർ ഒല്ലൂർ സ്വദേശി അറക്കൽ രാധാകൃഷ്ണന്റെ മകനായ പ്രദീപ് അറക്കൽ അപകടത്തിൽപ്പെട്ട ഹെലികോപ്ടറിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു. 2004ൽ വ്യോമസേനയിൽ ചേർന്ന പ്രദീപ് പിന്നീട് എയർ ക്രൂ ആയി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ചു. കേരളത്തിലെ പ്രളയത്തിന് പുറമേ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കം, മാവോയിസ്റ്റുകൾക്കെതിരായ വിവിധ ഓപ്പറേഷനുകൾ എന്നിവയിലും പ്രദീപ് സജീവമായി പങ്കെടുത്തിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു പ്രദീപിന്റെ മകന്റെ ജന്മദിനം. ഇതിനും രോഗബാധിതനായ പിതാവിന്റെ ചികിത്സയ്ക്കുമായി പ്രദീപ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടിൽ ഉണ്ടായിരുന്നു. ഡ്യൂട്ടിക്ക് തിരിച്ചെത്തി നാല് ദിവസങ്ങൾക്കുള്ളിലാണ് അപകടം സംഭവിക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപിന്റെ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |