യുദ്ധവിമാനം പറത്തുന്നതിൽ വിദഗ്ദ്ധൻ
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് അപകടത്തിലായ തേജസ് യുദ്ധവിമാനത്തെ ജീവൻ പണയപ്പെടുത്തി നിയന്ത്രിച്ച് ലാൻഡ് ചെയ്യിച്ചതിന് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്കാരം ലഭിച്ച ക്യാപ്‌ടൻ വരുൺസിംഗാണ് ഇന്നലെ ബിപിൻ റാവത്ത് സഞ്ചരിച്ച കോപ്‌ടർ പറത്തിയത്. അതിലുണ്ടായിരുന്ന 14 പേരിൽ ജീവനോട് ശേഷിക്കുന്ന ഏകയാളും ഇദ്ദേഹമാണ്. അതീവ ഗുരുതരാവസ്ഥയിൽ വെല്ലിംഗ്ടൺ സൈനികാശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി ഡൽഹിക്ക് കൊണ്ടുവന്നേക്കും.
2020 ഒക്‌ടോബറിലാണ് പരിശീലന പറക്കലിനിടെ തേജസ് യുദ്ധവിമാനത്തിന്റെ ഫ്ളൈറ്റ് കൺട്രോൾ തകരാറിലായി നിയന്ത്രണം നഷ്‌ടമായത്. തകരാറ് കൃത്യമായി മനസിലാക്കിയ ക്യാപ്ടൻ വരുൺ സിംഗ് മനഃസാന്നിധ്യം കൈവിട്ടില്ല. ആടിയുലഞ്ഞ വിമാനത്തിൽ നിന്ന് രക്ഷപ്പെടാൻ മാർഗമുണ്ടായിട്ടും തകരാറ് പരിഹരിക്കാനാണ് ശ്രമിച്ചത്. ഒടുവിൽ ഏറെ പണിപ്പെട്ട് വിമാനം നിലത്തിറക്കി.
സി.ഡി.എസ് ജനറൽ റാവത്ത് സഞ്ചരിച്ച ഹെലികോപ്‌ടർ പറത്താൻ മികച്ച ആളിനെ തന്നെയാണ് വ്യോമസേന നിയോഗിച്ചത്. എന്നിട്ടും അപകടം ഒഴിവായില്ല. ലാൻഡിംഗിന് മിനിട്ടുകൾ മാത്രം ശേഷിക്കെ സംഭവിച്ചതെന്തെന്ന് അറിയാൻ അന്വേഷണ റിപ്പോർട്ട് വരുന്നതു വരെ കാത്തിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |