ഹാത്മാവിന്റെ നീലേശ്വരം സന്ദർശനം 1927 ഒക്ടോബർ 26 ന്
നീലേശ്വരം: രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തിന്റെ പ്രതിമ ഉദ്ഘാടനത്തിനൊരുങ്ങി. റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നീലേശ്വരം റെയിൽവേ ഡവലപ്‌മെന്റ് കളക്ടീവ് ( എൻ. ആർ. ഡി. സി. ) ആണ് ഗാന്ധി പ്രതിമയുടെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്.
അഞ്ചടി ഉയരമുള്ള തറയിൽ മൂന്നടി ഉയരത്തിലാണ് ഒരു ലക്ഷം രൂപ ചെലവിൽ ഗാന്ധി പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ശില്പി കുഞ്ഞിമംഗലത്തെ പ്രേം പി. ലക്ഷ്മൺ ഫൈബർ ഗ്ലാസിലാണ് ശില്പം ഒരുക്കിയത്. പ്രതിമ സ്ഥാപിച്ചിരിക്കുന്ന ചെങ്കൽ ചത്വരം നിർമ്മിച്ചത് ക്ഷേത്രനിർമ്മാണ കലകളിൽ പ്രശസ്തനായ ചന്ദ്രൻ നീലേശ്വരമാണ്.
1927 ഒക്ടോബർ 26 നാണ് യാത്രക്കിടെ ഗാന്ധിജി നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങിയത്. ഈ സന്ദർശനത്തിന്റെ ഓർമക്കായാണ് പ്രതിമ സ്ഥാപിക്കുന്നത്. അന്ന് തന്നെ കാണാനെത്തിയ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഗാന്ധിജി സ്വന്തം കൈപ്പടയിൽ സന്ദേശം എഴുതി നൽകിയിരുന്നു. ഈ സന്ദേശം ചത്വരത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ 26ന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് പ്രതിമയുടെ ശിലാസ്ഥാപനം നിർവഹിച്ചത്.ഡിസംബർ 11ന് വൈകീട്ട് നാലിന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ചടങ്ങിൽ കൈതപ്രം തന്നെ പ്രതിമ നാടിന് സമർപ്പിക്കും. പ്രമുഖ സാമൂഹിക,സാംസ്‌കാരിക, ഗാന്ധിയൻ പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും.
ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് വേദിയായ നീലേശ്വരത്ത് ആദ്യമായാണ് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നതെന്ന് എൻ. ആർ. ഡി. സി. മുഖ്യരക്ഷാധികാരി പി.മനോജ് കുമാർ, പദ്ധതിക്ക് നേതൃത്വം നൽകിയ ഡോ. വി. സുരേശൻ, പി. സുജിത് കുമാർ, എൻ. സദാശിവൻ, പി.ടി. രാജേഷ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |