കോന്നി: കേന്ദ്ര ഐ.ടി മന്ത്രാലയം സംഘടിപ്പിച്ച സ്വദേശി മൈക്രോപ്രോസസർ ചാലഞ്ചിൽ കോന്നി കേന്ദ്രമായി പ്രവർത്തിക്കുന്ന എ.ഐ ഡ്രോൺ എന്ന സ്റ്റാർട്ടപ്പിന് ഒന്നാംസ്ഥാനം (35 ലക്ഷം രൂപ). 6,170 ടീമുകളാണ് മത്സരത്തിന്റെ ക്വാർട്ടർ ഫൈനലിൽ പങ്കെടുത്തത്. കൊച്ചി മെയ്ക്കർ വില്ലേജിലെ എച്ച്.ഡബ്ല്യു ഡിസൈൻ ലാബ്സിനാണ് രണ്ടാം സ്ഥാനം (30 ലക്ഷം രൂപ) അരുവാപ്പുലം പടപ്പയ്ക്കൽ അനി വില്ലയിൽ ഗീവർഗീസ് സാമുവൽ - മിനി വർഗീസ് ദമ്പതികളുടെ മകൻ അനി സാം വർഗീസ് നേതൃത്വം നൽകുന്ന എഐഡ്രോൺ എന്ന സ്റ്റാർട്ടപ്പിനാണ് പുരസ്കാരം. പത്തനംതിട്ട പ്രക്കാനം സ്വദേശി നിബിൻ പീറ്റർ , അഞ്ചൽ സ്വദേശി ജോജി ജോൺ വർഗീസ് എന്നിവർ ചേർന്നാണ് എഐഡ്രോൺ എന്ന സ്റ്റാർട്ടപ്പ് നടത്തുന്നത്. കേന്ദ്ര ഐടി മന്ത്രാലയം സംഘടിപ്പിച്ച 'സ്വദേശി മൈക്രോപ്രോസസർ ചാലഞ്ചി'ൽ 100 ടീമുകൾക്ക് ഓരോ ലക്ഷം രൂപയും അന്തിമ റൗണ്ടിലെത്തിയ 3 സ്റ്റാർട്ടപ്പുകൾക്ക് 4 ലക്ഷം രൂപ വീതവും ലഭിക്കും . സി –ഡാക്, ഐ.ഐ.ടി മദ്രാസ് എന്നിവ ചേർന്നു തദ്ദേശീയമായി വികസിപ്പിച്ച മൈക്രോപ്രോസസർ ഉപയോഗിച്ച് സാങ്കേതികവിദ്യ രൂപപ്പെടുത്തുകയായിരുന്നു ചലഞ്ച്. തിരുവനന്തപുരം സി – ഡാക് വികസിപ്പിച്ച പ്രോസസർ ഉപയോഗിച്ച് ഡ്രോൺ നിയന്ത്രിക്കാനുള്ള ഫ്ലൈറ്റ് കൺട്രോളറാണ് എഐഡ്രോൺ വികസിപ്പിച്ചത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്പ് ഓർഗനൈസേഷൻ (ഡിആർഡിഒ) സ്റ്റാർട്ടപ്പുകൾക്കായി സംഘടിപ്പിച്ച ഡെയർ ടു ഡ്രീം മത്സരത്തിലും എഐഡ്രോൺ ഒന്നാംസ്ഥാനം (10 ലക്ഷം രൂപ) നേടിയിരുന്നു. 2018ൽ അനി സാം വർഗീസ്, ജോജി ജോൺ വർഗീസ്, നിബിൻ പീറ്റർ എന്നിവർ ചേർന്നാണ് എ.ഐ ഡ്രോൺ ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |