തിരുവനന്തപുരം: കെമിക്കൽ സയൻസിൽ ഈ വർഷത്തെ രജീബ് ഗോയൽ പ്രൈസിന് തിരുവനന്തപുരം ഐസറിലെ പ്രൊഫ. കാന സുരേശൻ അർഹനായി. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും മെഡലുമാണ് അവാർഡ്. അപ്ലൈഡ് സയൻസ്, കെമിക്കൽ സയൻസ്, ജീവശാസ്‌ത്രം, ഭൗതികശാസ്‌ത്രം എന്നിവയിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ യുവശാസ്ത്രജ്ഞർക്ക് കുരുക്ഷേത്ര യൂണിവേഴ്സിറ്റി ഏർപ്പെടുത്തിയതാണ് അവാർഡ്.
പയ്യന്നൂർ എരമം സ്വദേശിയായ സുരേശൻ കണ്ണൂർ എസ്. എൻ കാേളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂനെ നാഷണൽ കെമിക്കൽ ലബോറട്ടറിയിൽ നിന്ന് ഡോക്‌ടറേറ്റും നേടി. ജപ്പാനിലെ ഏഹിമേ യൂണിവേഴ്സിറ്റി, ഇംഗ്ലണ്ടിലെ ബാത്ത് യൂണിവേഴ്സിറ്റി, ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പോസ്റ്റ് ഡോക്ടറൽ ഗേവഷണം നടത്തി. ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലൈഫ് സയൻസിൽ സീനിയർ സയന്റിസ്റ്റ് ആയി. 2009 -ൽ തിരുവനന്തപുരം ഐസറിൽ അസിസ്റ്റന്റ് പ്രൊഫസറായി. ഇപ്പോൾ ഐസറിലെ ഡീൻ ഒഫ് ഇൻഫ്രാസ്‌ട്രക്ചർ ആണ്. നൂറിലേറെ ഗവേഷണ പ്രബന്ധങ്ങൾ ലോകപ്രശസ്ത ശാസ്‌ത്ര മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്ത് പി.എച്ച് ഡി വിദ്യാർത്ഥികളുടെ ഗൈഡ് ആണ്. നിരവധി ദേശീയ അന്തർദ്ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്.
രജീബ് ഗോയൽ പ്രൈസ് നേടുന്ന ആദ്യ മലയാളി
കണ്ണൂർ: പയ്യന്നൂർ എരമം ഗ്രാമത്തിലെ കവുങ്ങുകൾ കയറിയും കൂലിപ്പണിയെടുത്തും ശാസ്ത്രമേഖലയുടെ ഉയരങ്ങൾ കീഴടക്കിയ പ്രൊഫ. കാനാ സുരേശന്റെ രജീബ് ഗോയൽ പ്രൈസിന് തിളക്കമേറെ.
കടലിൽ എണ്ണ കലർന്നാൽ അത് വേർതിരിച്ചെടുക്കുന്ന സുരേശന്റെ പരീക്ഷണഫലം ഇന്ത്യൻ പാർലമെന്റിൽ വരെ ചർച്ച ചെയ്തിരുന്നു.
അച്ഛൻ ചെറുപ്പത്തിലേ വഴിപിരിഞ്ഞു.കാഴ്ച വൈകല്യമുള്ള അമ്മയ്ക്ക് ക്ഷയരോഗം ബാധിച്ചപ്പോൾ സുരേശൻ കവുങ്ങുകയറ്റത്തിനും കൂലിപ്പണിക്കുമിറങ്ങി. അന്നത്തെ ആ എട്ടാംക്ലാസുകാരൻ ഇന്ന് അതേ രോഗത്തിന്റെ മരുന്നുത്പാദനത്തിലെ സങ്കീർണത നീക്കി ചെലവുകുറഞ്ഞതാക്കി. പോളിമറെ പറ്റിയുള്ള അപൂർവ ഗവേഷണത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ.
ഭാര്യ ഷീനയും മക്കളായ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ കെമിസ്ട്രി രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ഗൗതവും തിരുവനന്തപുരം മുക്കോലയ്ക്കൽ സെന്റ് തോമസ് സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഗൗരിയും ചേർന്നതാണ് കുടുംബം. അമ്മയും സുരേശന്റെ കൂടെ തിരുവനന്തപുരം ഐസർ കാമ്പസിലാണ് താമസം.
എരമം നോർത്ത് എൽ.പി സ്കൂളിൽ നിന്നു തുടങ്ങിയതാണ് ആ ശാസ്ത്ര ജീവിതം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |