ന്യൂഡൽഹി : സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തെ ചൂഴ്ന്ന് വല്ലാത്തൊരു ദുരൂഹതയാണ് ശേഷിക്കുന്നത്. അന്വേഷണത്തിലൂടെ വേണം കാര്യങ്ങൾ വെളിപ്പെടേണ്ടത്.
എ ക്ളാസ് റേറ്റിംഗുള്ള പൈലറ്റാണ് കോപ്‌ടർ പറത്തിയത്. വിദഗ്ദ്ധ സാങ്കേതിക പ്രവർത്തകരാണ് ഒപ്പമുണ്ടായിരുന്നത്. അതിനാൽ സാങ്കേതിക തകരാർ ഉണ്ടായെന്ന് കരുതാനാകില്ല. താണു പറന്നത് ചിലപ്പോൾ അപകടമുണ്ടാക്കിയതാകാം.
പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള ആധുനിക റഡാർ അടക്കമുള്ള എല്ലാ സാങ്കേതിക വിദ്യകളും കോപ്റ്ററിൽ ഉണ്ടായിരുന്നു. രാഷ്‌ട്രത്തലവൻമാർ പതിവായി ഉപയോഗിക്കുന്ന കോപ്‌ടർ അപകടത്തിൽപ്പെട്ടത് അതിന്റെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യം ഉയർത്തുന്നു. ഇന്ത്യ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മികച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്.
അയൽ രാജ്യങ്ങളുടെയെല്ലാം കണ്ണിലെ കരടായിരുന്നു അദ്ദേഹം. ഹിറ്റ്ലറെ പ്പോലെയുള്ള സൈന്യാധിപൻ എന്നാണ് പാകിസ്ഥാൻ വിശേഷിപ്പിച്ചത്. അവർക്ക് താക്കീതുകൾ നൽകാൻ അദ്ദേഹം മടിച്ചില്ല. പാകിസ്ഥാനിലെ ഡോൺ പത്രം അദ്ദേഹത്തെ പതിവായി വിമർശിക്കുമായിരുന്നു.
ചൈനയോട് സൈനികമായി പിടിച്ചു നിൽക്കാനുള്ള ശേഷിയും ആത്മാഭിമാനവും അദ്ദേഹം ഇന്ത്യക്ക് നേടിക്കൊടുത്തു. ചൈനാ അതിർത്തിയിലുള്ള അസാം റൈഫിൾസിനെയും അദ്ദേഹം കമാൻഡ് ചെയ്തിട്ടുണ്ട്. ഗൂർഖാ റെജിമെന്റിലെ പരിചയം മൂലം പർവ്വത യുദ്ധമുറകളിലും വിദഗ്ദ്ധനായിരുന്നു. കാശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കി രാഷ്‌ട്രീയ നേതാക്കളെ വീട്ടു തടങ്കലിലിട്ട് കരസേനയുടെ നിയന്ത്രണത്തിൽ വച്ച് സാധാരണ നില പുനഃസ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ജനറൽ റാവത്ത് വന്ന ശേഷമാണ് സംയുക്ത സേനാ മേധാവി പദവിയുടെ മഹത്വവും പ്രാധാന്യവും എല്ലാവർക്കും മനസിലായത്. സൈന്യത്തിന് അനിവാര്യമായ പദവിയാണ് അതെന്നും അദ്ദേഹം തെളിയിച്ചു.
അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്തൽ കേന്ദ്രസർക്കാരിന് വെല്ലുവിളിയാണ്. കരസേനാ മേധാവിക്ക് മുൻതൂക്കം നൽകുകയും നിലവിലുള്ള ജനറൽമാരിൽ സീനിയറിനെ പരിഗണിക്കുകയും ചെയ്താൽ ജനറൽ എം.എം. നരാവനെയ്ക്കാണ് സാദ്ധ്യത.
മൂന്ന് സേനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള തിയേറ്റർ കമാൻഡ് യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു ജനറൽ റാവത്ത്. മുമ്പ് നടന്ന ഒാപ്പറേഷനുകളിൽ സൈന്യങ്ങളുടെ ഏകോപനമില്ലായ്മ ഉണ്ടായത് പരിഹരിക്കാൻ തിയേറ്റർ കമാൻഡ് അനിവാര്യമാണെന്ന് അദ്ദേഹം മനസിലാക്കി. ഇന്ത്യൻ സേനയ്ക്ക് ആധുനിക ആയുധങ്ങളും ഉപകരണങ്ങളും ലഭ്യമാക്കാനും സംയുക്ത മേധാവിയുടെ ഒാഫീസിന് കഴിഞ്ഞു. മുമ്പ് സേനകളും സ്വന്തം ആവശ്യങ്ങൾ മാത്രം നിറവേറ്റുന്ന പതിവ് വിട്ട് ആയുധ സംഭരണത്തിന്റെ പ്രാധാന്യം സർക്കാരിനെ ബോദ്ധ്യപ്പെടുത്തി അതു സമയബന്ധിതമായി നേടിയെടുക്കാൻ റാവത്തിന്റെ ഒാഫീസിന് കഴിഞ്ഞു.
ദുർഘടകമായ പാതകളിലൂടെ ഉയരത്തിലെത്തിയ ഒാഫീസറാണ് അദ്ദേഹം. രാജ്യമായിരുന്നു അദ്ദേഹത്തിന് ഒന്നാമത്. അദ്ദേഹത്തിന്റെ നടപടികളും വിമർശിക്കപ്പെട്ടെങ്കിലും പലതും സാധൂരിക്കപ്പെട്ടു. ഭാര്യാ പിതാവിന്റെ രാഷ്‌ട്രീയ ബന്ധവും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഖണ്ഡൂരിയുടെ ബന്ധുത്വവും കരിയറിൽ തുണയായെന്നും വാദമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |