കോഴിക്കോട്: കോർപ്പറേഷൻ പരിധിയിലെ ചക്കുംകടവിലെ ബി.എസ് ടി, എ.ഡബ്ലിയു.എച്ച് റോഡിലൂടെ പോകാൻ വലിയ പ്രയാസം തന്നെ. മഴ കൂടെ പെയ്താൽ സ്വാഹ.. പിന്നെ റോഡേതാ ചാലേതാ എന്നറിയാതെ തപ്പി നടക്കാം. ചിലപ്പോൾ വീണെന്നും വരാം.
റോഡിന്റെ വിവിധ ഭാഗങ്ങളിലായി ടാറും മെറ്റലും അടർന്ന് വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. എ.ഡബ്ലിയു.എച്ച് കോളേജ്, ഇഖ്ര ഹോസ്പിറ്റൽ ക്ലിനിക് അടക്കമുള്ള സ്ഥലത്തേക്കുള്ള പ്രധാന വഴിയും കല്ലായി, റെയിൽവേ സ്റ്രേഷൻ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന മാർഗവുമാണിത്. എന്നാൽ സഞ്ചാരയോഗ്യമല്ലാത്ത രീതിയിൽ താറുമാറായി കിടക്കുകയാണ് ഇപ്പോൾ. രോഗികളും വിദ്യാർത്ഥികളും അടക്കമുള്ള ഒരു വലിയ വിഭാഗം ജനങ്ങളാണ് ഇതിലൂടെ ദിവസവും കടന്നു പോകുന്നത്. മഴ കനക്കുമ്പോൾ വെള്ളം കെട്ടിനിന്ന് ഓവുചാലുകളും റോഡും തിരിച്ചറിയാത്ത സ്ഥിതിയിലാണ് പ്രദേശത്തെ ജനങ്ങൾ. വാർഡിലെ മറ്റു പ്രദേശങ്ങളായ നാടഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലും സമാന അവസ്ഥയാണ്.
ദിനംപ്രതി നിരവധി വാഹനങ്ങൾ ഇതിലൂടെ കടന്ന് പോകുണ്ടെങ്കിലും പലതും കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. അപകടത്തിൽ പെടുന്നവയിൽ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്.
തിരക്കേറിയ ചില ദിവസങ്ങളിൽ ഇതുവഴി കാൽനടയാത്രക്കാർക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഗർഭിണികളുൾപ്പെടെയുള്ള നിരവധി രോഗികൾ വളരെയധികം പ്രയാസപ്പെട്ടാണ് ഇതിലൂടെ കടന്ന് പോകുന്നത്. പലതവണ അധികൃതരുമായി പരാതിപ്പെട്ടിട്ടും ഫണ്ട് വകയിരുത്തും എന്ന് പറയുകയല്ലാതെ നടപടി ഉണ്ടായില്ല.
അധികൃതർ പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചക്കുംകടവ് മുസ്ലിം ലീഗ് പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
'' എ.ഡബ്ലി.യു.എച്ച് റോഡിന്റെ ശോചനീയാവസ്ഥയിൽ പരിഹാരം കാണാതെ ജനങ്ങളെ ദുരിതത്തിലാക്കുന്ന അധികാരികളുടെ ധിക്കാരമായ അനാസ്ഥക്കെതിരെ ചക്കുംകടവ് മുസ്ലിം ലീഗ് പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകായണ്''- സാജിദ് റഹ്മാൻ, ചക്കുംകടവ് മുസ്ലിം ലീഗ് മേഖലാ ട്രഷറർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |