പാലക്കാട്: കുതിച്ചുയരുന്ന വാണിജ്യ സിലിണ്ടറിന്റെ വില കാരണം ചെറുകിട ഹോട്ടൽ മേഖല കൂടുതൽ പ്രതിസന്ധിയിൽ. ഈ വർഷം ഇതുവരെ ഓരോ തവണയായി ആയിരം രൂപയാണ് വില വർദ്ധിച്ചത്. നിലവിൽ ഡെലവറി ചാർജടക്കം 2150 രൂപ കൊടുത്താൽ മാത്രമേ സിലിണ്ടർ ലഭ്യമാകുകയുള്ളൂ. കൊവിഡിനെ തുടർന്ന് നഷ്ടത്തിലായിരുന്ന ചെറുകിട ഹോട്ടൽ വ്യവസായം കരകയറി വരുന്നതിനിടെയാണ് കൂടുതൽ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. സിലിണ്ടർ വില ഇടയ്ക്കിടെ വർദ്ധിക്കുന്നതിനൊപ്പം ഭക്ഷണപദാർത്ഥങ്ങൾക്ക് വില വർദ്ധിപ്പിക്കാൻ സാധ്യമല്ല. ചെറുകിട ഹോട്ടലുകൾക്കൊപ്പം വഴിയോരങ്ങളിൽ കച്ചവടം ചെയ്യുന്നവരും പ്രതിസന്ധിയിലാണ്. ചെറുകടികൾ തുച്ഛമായ വിലയ്ക്ക് നൽകുമ്പോൾ സിലിണ്ടറിന് അമിത വിലയാണ് നൽകേണ്ടി വരുന്നത്. ഇതിന് പുറമെ പലചരക്കുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾക്കും അമിതവിലയാണ്.
നടപടി സ്വീകരിക്കണം
നിലവിലെ സഹാചര്യത്തിൽ വാണിജ്യ സിലിണ്ടറിന്റെ കുതിച്ച് ഉരുന്ന വില നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ചെറുകിട ഹോട്ടൽ ഉടമകളുടെയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെയും ആവശ്യം. അല്ലെങ്കിൽ പല ചെറുകിട ഹോട്ടലുകളും അടയ്ക്കേണ്ടി വരും. രണ്ടു മാസത്തിനുള്ളിൽ ഗ്യാസ് സിലിണ്ടറിന് 367 രൂപയാണ് വർദ്ധിപ്പിച്ചത്. പാചകവാതക സിലണ്ടറിന് ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനം കുറച്ചാൽ മാത്രമേ ഇന്നത്തെ പ്രതിസന്ധിയിൽ നിന്ന് ചെറിയ രീതിയിൽ രക്ഷയുള്ളൂ. ഈ ആവശ്യമുന്നയിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നിരവധി തവണ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ആലോചിക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |