ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13പേരുടെ മരണത്തിനിടയാക്കിയ കുനൂർ കോപ്‌ടർ അപകടത്തിൽ സംയുക്ത സേനാ അന്വേഷണം പുരോഗമിക്കുന്നു. അപകട സ്ഥലത്ത് നിന്ന് തകർന്ന കോപ്‌ടറിന്റെ അവശിഷ്‌ടങ്ങൾ ശേഖരിച്ച് പരിശോധിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. സാധാരണ തോതിൽ അന്വേഷണം പൂർത്തിയാകാൻ കുറഞ്ഞത് രണ്ടുമാസമെങ്കിലും എടുക്കുമെങ്കിലും സംയുക്ത സേനാ മേധാവി ഉൾപ്പെട്ടതിനാൽ വേഗത്തിലാക്കാൻ സമ്മർദ്ദമുണ്ട്.
അപകടം നടന്ന സ്ഥലത്ത് നിന്ന് അവശിഷ്‌ടങ്ങൾ പൂർണമായി ശേഖരിച്ച് സുലൂരിലെ വ്യോമത്താവളത്തിൽ എത്തിച്ച് കോപ്‌ടറിനെ പുനഃസൃഷ്‌ടിക്കുന്ന സുപ്രധാനഘട്ടത്തിലാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എയർമാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം. അപകടം സംഭവിച്ചതെങ്ങനെയെന്ന സൂചനകൾ ഇതുവഴി ലഭിക്കും. അപകടം നടന്നത് ചെങ്കുത്തായ സ്ഥലത്തായതിനാൽ അവശിഷ്‌ടങ്ങൾ ശേഖരിക്കൽ എളുപ്പമല്ല.
കോപ്‌ടറിന്റെ ബ്ളാക്ക് ബോക്‌സിലുള്ള വിവരങ്ങളും നിർണായകമാണ്. അപകടത്തിൽ ബ്ളാക്ക് ബോക്‌സിന് കാര്യമായ ക്ഷതം സംഭവിച്ചെങ്കിൽ ഡാറ്റാ വീണ്ടെടുക്കാൻ എം.ഐ 17 വി 5 ഹെലികോപ്‌ടറിന്റെ നിർമ്മാതാക്കളുടെ സഹായം തേടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |