കോട്ടയം: കർഷകരെ ബുദ്ധിമുട്ടിലാക്കി വളത്തിന്റ വില കുത്തനെ കൂട്ടി. വളപ്രയോഗത്തിന്റ സമയത്തുതന്നെയാണ് അമിത വില വർദ്ധനയുണ്ടായിരിക്കുന്നത്.
നേർവളങ്ങളുടെ വില വർദ്ധനവിന്റെ ചുവടു പിടിച്ച് കൂട്ടുവളങ്ങൾക്കും വില കൂടി. പച്ചക്കറി, വാഴകൃഷികൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന എല്ലുപൊടിക്കും വേപ്പിൻ പിണ്ണാക്കിനും വില വർദ്ധിച്ചു. രാസവളങ്ങളുടെ വില വർദ്ധിക്കുന്നതിനൊപ്പം ജൈവവളങ്ങളുടെയും വിലയിൽ വർദ്ധനവ് വരും. വില വർദ്ധന നെൽകൃഷിക്കാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതലായും ഉപയോഗിക്കുന്നത് യൂറിയയാണ്. അതിന്റെ വില വർദ്ധിപ്പിച്ചിട്ടുമില്ല. കേരളത്തിന്റ സമീപ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നാനോ ടെക്‌നോളജി ഉൾപ്പെടെ പ്രയോജനപ്പെടുത്തി ശാസ്ത്രീയമായ വളപ്രയോഗമാണ് നടത്തുന്നത്. അതിനാൽ വളം കുറച്ചേ ആവശ്യമായി വരൂ. എന്നാൽ കേരളത്തിൽ ഇത്തരം സംവിധാനങ്ങൾ പൂർണമായും നടപ്പായിട്ടില്ല. അതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ വേണ്ടതിനേക്കാൾ ഇരട്ടി രാസവളപ്രയോഗം ഇവിടെ വേണ്ടിവരും.
കൃഷി സീസൺ ആരംഭിച്ച സമയത്തു തന്നെയാണ് വളങ്ങളുടെ വില വർദ്ധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്വകാര്യ വളം കമ്പനികൾക്ക് നിർദേശിച്ചിരുന്ന വിലനിയന്ത്രണം മാറ്റിയതാണ് വില വർദ്ധിക്കാനിടയായത്. സബ്‌സിഡി നിരക്കിൽ വളങ്ങൾ ലഭിക്കുന്നത് സംസ്ഥാന സർക്കാരിന്റെ സോയിൽ ഹെൽത്ത് കാർഡുള്ളവർക്ക് മാത്രമാണ്.
പൊട്ടാഷ്:
പഴയ വില: 1040 രൂപ പുതിയ വില: 1700 രൂപ
ഫാക്ടംഫോസ് :
പഴയ വില: 900രൂപ, പുതിയ വില: 1390 രൂപ
' വളപ്രയോഗത്തിൽ ശാസ്ത്രീയ സമീപനം സ്വീകരിക്കുന്നതിലൂടെ മാത്രമേ കേരളത്തിലെ കർഷകരെ വില വർദ്ധനവിൽ നിന്ന് രക്ഷിക്കാനാവൂ. മറ്റ് സംസ്ഥാനങ്ങളെപ്പോലെ മാറി ചിന്തിക്കാൻ കേരളവും തയ്യാറാകണം'
- നാരായണൻ, കോടിമത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |