SignIn
Kerala Kaumudi Online
Friday, 26 April 2024 3.46 PM IST

കാട്ടിലും കൂട്ടിലും കയറാതെ കടുവ

kaduva
വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ കുടുങ്ങിയ കടുവ കഴുത്തിന് പരിക്കേറ്റ നിലയിൽ

പയ്യമ്പളളി (വയനാട്): കുറുക്കൻമൂലയിൽ രണ്ടാഴ്ചയിലേറെയായി ജനങ്ങളുടെ സ്വൈര്യം കെടുത്തിയ കടുവ ഇന്നലെയും പലയിടത്തായി വിലസി. കാമറക്കണ്ണിൽ കുടുങ്ങിയെന്നല്ലാതെ കാട്ടിലേക്കുമില്ല, കൂട്ടിലേക്കുമില്ല എന്ന നിലയിലാണ് കടുവയുടെ വിളയാട്ടം. കഴുത്തിൽ ആഴത്തിൽ മുറിവേറ്റതിന്റെ പാട് കാമറ ദൃശ്യത്തിൽ വ്യക്തമാവുന്നുണ്ട്.

പല ഭാഗത്തായി അഞ്ച് കൂടുകൾ വച്ച് കെണിയൊരുക്കി പരിശോധന തുടരുന്നതിനിടെ ഇന്നലെ പുലർച്ചെ കടുവ നാട്ടിലിറങ്ങുകയായിരുന്നു. തെനംകുഴി ജിൽസിന്റെ വീടിന് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂടിന് പരിസരത്തു വരെ കടുവയെത്തിയതായി കാൽപാടുകളിൽ നിന്നു വ്യക്തമായി. പയ്യമ്പളളിയിൽ പട്ടാപ്പകൽ ആടിനെ കൊന്ന നിലയിൽ കണ്ടെത്തി.

കടുവ ഭീതിയിൽ പൊറുതി മുട്ടിയിരിക്കുകയാണ് മാനന്തവാടി നഗരസഭയിലെ നാലു വാർഡുകൾ. ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി കൂടിയായ സബ് ജഡ്‌ജി കെ.രാജേഷ് കുറുക്കൻമൂല സന്ദർശിച്ചു. നോർത്ത് വയനാട് ഡി.എഫ്.ഒ രമേശ് വിഷ്‌ണോയി, സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്ന എന്നിവരുമായും ജനപ്രതിനിധികളുമായും അദ്ദേഹം ചർച്ച നടത്തി.

ഇന്നലെ രാത്രി പ്രദേശത്തിന്റെ ഒരു ഭാഗത്ത് തീ കൂട്ടിയും വാഹനങ്ങൾ നിരയായി ലൈറ്റിട്ട് നിറുത്തിയിട്ടും ശബ്ദകോലാഹലങ്ങൾ സൃഷ്ടിച്ചും കടുവയെ തടയാൻ നാട്ടുകാർ ശ്രമിച്ചിരുന്നു. ഇതോടെയാണ് മറുഭാഗത്ത് കടുവയുടെ സാന്നിദ്ധ്യമറിഞ്ഞത്.

വനപാലകർ കുങ്കിയാനകളുമായുള്ള തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. ചങ്ങല ഗേറ്റ് മുതൽ പാൽവെളിച്ചം വരെയുളള വനഗ്രാമത്തിൽ പലയിടത്തും കടുവയുടെ കാൽപാടുകളാണ്. മുറിവേറ്റതോടെ കാട്ടിൽ ഇര തേടാൻ വിഷമിക്കുന്നതുകൊണ്ടാകാം നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ വേട്ടയാടൽ ശീലമാക്കിയിരിക്കുന്നതെന്നാണ് നിഗമനം.

കടുവശല്യം തീർക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ ഇന്നലെ വൈകിട്ട് കുറുക്കൻമൂല സന്ദർശിച്ച ശേഷം പറഞ്ഞു. വയനാട്ടിലെ ഡാറ്റാബേസിൽ ഉൾപ്പെട്ട കടുവയല്ല കുറുക്കന്മൂലയിലേതെന്ന് ഉത്തരമേഖല സി സി എഫ് ഡി.കെ വിനോദ് കുമാർ വ്യക്തമാക്കി. കടുവയുടെ ചിത്രങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയ്ക്ക് അയച്ചിട്ടുണ്ട്. കർണാടകയിലെ പട്ടികയിൽ ഉൾപ്പെട്ടതാണോ ഇതെന്ന് അടുത്ത ദിവസം അറിയാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.